മണ്ണാറശാല ആയില്യം കണ്ട് പ്രാര്‍ത്ഥിച്ചാല്‍

നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി ഇവയാണ് നാഗര്‍ക്ക് അഭിഷേകം നടത്തുന്ന ദ്രവ്യങ്ങള്‍. കളഭം ചാര്‍ത്താന്‍ മഞ്ഞപ്പാവാട വിശേഷം. കമുകിന്‍പൂക്കുല, സുഗന്ധപുഷ്പങ്ങളായ പിച്ചി, മുല്ല, കൊഴുന്ത്, അരളി, താമര, ചെമ്പകം, തെറ്റി, തുളസി ഇവയും നാഗര്‍ക്ക് പ്രിയങ്കരമാണ്.

author-image
parvathyanoop
New Update
മണ്ണാറശാല ആയില്യം കണ്ട്  പ്രാര്‍ത്ഥിച്ചാല്‍

മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രം ആയില്യം തുലാം മാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ നവംബര്‍ 14, 15, 16 തീയതികളിലാണ് ഉത്സവം. മണ്ണാറശാലയില്‍ തുലാമാസത്തിലെ ആയില്യത്തിനാണ് മഹോത്സവം.മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസം 30, നവംബര്‍ 16 നാണ്.

ഭൂമിയുടെ അവകാശികളായ നാഗദേവതകളുടെ അനുഗ്രഹം ലഭിച്ചാല്‍ എല്ലാ ദുരിതങ്ങളും ഒഴിഞ്ഞ് ആഗ്രഹസാഫല്യം കൈവരും. അതിനാലാണ് നാടെങ്ങും നാഗരാധന അതിശക്തമായി നിലനില്‍ക്കുന്നത്. സ്ത്രീകള്‍ മുഖ്യപൂജാരിണികള്‍ ആകുന്നത് മണ്ണാറശാല ക്ഷേത്രത്തിന്റെ വ്യത്യസ്തയാണ്.

പൂജാരിണിയായ അന്തര്‍ജ്ജനത്തെ വലിയമ്മ എന്ന് വിളിക്കുന്നു. ഇത് പാരമ്പര്യമായി തുടരുന്ന സ്ഥാനമാണ്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവ് മുതല്‍ കുംഭത്തിലെ ശിവരാത്രി വരെ, കര്‍ക്കടകം ഒന്നു മുതല്‍ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിന് മുമ്പുള്ള 12 ദിവസങ്ങള്‍ എന്നിവയാണ് വലിയമ്മ പൂജ നടത്തുന്ന ദിനങ്ങള്‍.

സര്‍പ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പന്‍ കാവിലും നൂറും പാലും നല്‍കല്‍ എന്നിവയും വലിയമ്മയുടെ കാര്‍മ്മികത്വത്തിലാണ് നടക്കുന്നത്. മണ്ണാറശാല ഇല്ലത്തില്‍ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. പണ്ട് ക്ഷേത്രത്തിലെ പൂജ പുരുഷന്മാര്‍ തന്നെയായിരുന്നു നടത്തിയിരുന്നത്.

ഐതിഹ്യം

ഒരിക്കല്‍ കന്നി ആയില്യത്തിന് തലേദിവസം പൂജാരിയായിരുന്ന നമ്പൂതിരിക്ക് അശുദ്ധി വന്നു. ഉച്ചപൂജ നടത്താന്‍ ആളില്ല; പകരക്കാരനുമില്ല. അപ്പോള്‍ ആയില്യപൂജ മുടങ്ങരുതേ എന്ന ഇല്ലത്തെ അന്തര്‍ജ്ജനത്തിന്റെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് അശരീരി മുഴങ്ങി. ഉച്ചപൂജയും ആയില്യപൂജയും അന്തര്‍ജ്ജനം തന്നെ നടത്തട്ടെ. അതനുസരിച്ച് അവര്‍ പൂജ ചെയ്തു.

പിന്നീടങ്ങോട്ട് എല്ലാ പൂജകളും അവര്‍ തന്നെ നടത്താന്‍ തുടങ്ങി. ഭൗതിക ജീവിതം വെടിഞ്ഞ് വ്രതവും പൂജയുമായി കഴിഞ്ഞതോടെ വലിയമ്മ എന്ന സ്ഥാനം ലഭിച്ചു. അങ്ങനെയാണ് ഇല്ലത്തെ അന്തര്‍ജ്ജനം മണ്ണാറശാല അമ്മയായി മാറിയത്. ആദ്യത്തെ അമ്മ ശ്രീദേവി അന്തര്‍ജ്ജനമായിരുന്നു. മറ്റുള്ളവരെല്ലാം മുന്‍ഗാമിയുടെ ദേഹവിയോഗ ശേഷം സ്ഥാനമേറ്റവരാണ്.

90 വയസ്സുവരെ ജീവിച്ച ഈ അമ്മയ്ക്ക് വളരെയധികം സിദ്ധികളുണ്ടായിരുന്നു. പതിന്നാലാം വയസ്സില്‍ അമ്മയായി. 75 കൊല്ലത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. ഉമാദേവി അന്തര്‍ജ്ജനമാണ് ഇപ്പോള്‍ വലിയമ്മ. 1993 മുതല്‍ അവര്‍ ഈ സ്ഥാനത്ത് തുടരുന്നു. മണ്ണാറശാല അമ്മയായിക്കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതം പാടില്ല.

ഇല്ലത്തിനു പുറത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്. അഥവാ പോകേണ്ടി വന്നാല്‍ ഇരുട്ടിന് മുമ്പേ തിരിച്ചെത്തണം. പൂജ, വ്രതം, ധ്യാനം എന്നിവയുമായി എപ്പോഴും കഴിയണം. അമ്മയല്ലാതെ ചില തന്ത്രിമാരും മണ്ണാറശാലയില്‍ പൂജ നടത്താറുണ്ട്. അവയൊന്നും പ്രധാന പൂജകളല്ല.

തുലാം ആയില്യത്തിന് വാസുകിയുടെ എഴുന്നള്ളത്തും ആയില്യം പൂജയും നടക്കും. ഇത് തൊഴാന്‍ പതിനായിരങ്ങളാണ് എത്തുന്നത്. ഇതില്‍ പങ്കെടുത്ത് വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചാല്‍ മന:സുഖം, ഐശ്വര്യം, ധനലാഭം, സന്താന ലാഭം, ദാമ്പത്യ വിജയം, ത്വക്ക്രോഗ മുക്തി, ആരോഗ്യ വര്‍ദ്ധനവ്, തുടങ്ങിയവയെല്ലാം ലഭിക്കും.

നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി ഇവയാണ് നാഗര്‍ക്ക് അഭിഷേകം നടത്തുന്ന ദ്രവ്യങ്ങള്‍. കളഭം ചാര്‍ത്താന്‍ മഞ്ഞപ്പാവാട വിശേഷം. കമുകിന്‍പൂക്കുല, സുഗന്ധപുഷ്പങ്ങളായ പിച്ചി, മുല്ല, കൊഴുന്ത്, അരളി, താമര, ചെമ്പകം, തെറ്റി, തുളസി ഇവയും നാഗര്‍ക്ക് പ്രിയങ്കരമാണ്.

കളദിപ്പഴം, വെള്ളച്ചോറ്, പാല്‍പ്പായസം, ശര്‍ക്കര, പായസം, തെരളി, അപ്പം, അടവ എന്നിവയാണ് നാഗക്ഷേത്രങ്ങളിലെ നിവേദ്യങ്ങള്‍.
നവംബര്‍ 14, പുണര്‍തത്തിന് മഹാദീപക്കാഴ്ചയാണ് മണ്ണാറശാലയിലെ മുഖ്യ അനുഷ്ഠാനം; കുടുംബത്തിലെ കാരണവര്‍ എം.കെ പരമേശ്വരന്‍ നമ്പൂതിരി മഹാദീപക്കാഴ്ചയ്ക്ക് തിരി തെളിക്കും.

mananrashaal ayilliyam