തിരുവൈരാണിക്കുളം നടതുറപ്പുമഹോത്സവത്തിന് തുടക്കമായി

ഇനിയുള്ള 11 ദിവസം ഉമാ മഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്ന് ആരംഭിച്ചു.

author-image
Greeshma Rakesh
New Update
തിരുവൈരാണിക്കുളം നടതുറപ്പുമഹോത്സവത്തിന് തുടക്കമായി

തിരുവൈരാണിക്കുളം: ധനു മാസത്തിലെ തിരുവാതിര നാളിൽ ഭക്തർക്ക് ദർശന പുണ്യമേകാൻ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിവസം ഉമാ മഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്ന് ആരംഭിച്ചു.

മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും മനയിലെ കാരണവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിൽ മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി രഥത്തിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു.

പിന്നീട് ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴി സങ്കല്പമായ പുഷ്പണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരുനടക്കു മുന്നിലെത്തിയതോടെ നട തുറക്കുന്നതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി സമുദായ തിരുമേനിയുട നിർദ്ദേശപ്രകാരം ബ്രാഹ്മണിയമ്മ നടതുറക്കുവാൻ പറയുകയും മേൽശാന്തി നട തുറക്കുകയും ചെയ്തു.

രാത്രി എട്ടുമണിക്ക് ദേവിയുടെ തിരുനട ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നപ്പോൾ ദേവി സ്തുതികളാൽ ക്ഷേത്ര പരിസരം മുഖരിതമായി. ഒരു വർഷം നീണ്ട കാത്തിരിപ്പിന്റെ സാഫല്യത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകൾ ദർശിക്കാനായി തിങ്ങിനിറഞ്ഞിരുന്നത്. ദർശനത്തിനുശേഷം രാത്രിയിൽ ദേവിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിരക്കളിയും പൂത്തിരിവാതിര ചടങ്ങുകളും പാതിരാപൂചൂടലും ക്ഷേത്രത്തിൽ നടന്നു.

ഊരാൺമ പ്രതിനിധികളും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ എ പ്രസൂൺ കുമാർ, വൈസ് പ്രസിഡന്റ് പി യു രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, മാനേജർ എം കെ കലാധരൻ തുടങ്ങിയവർ നടതുറപ്പ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിന് 30000 ച അേടി വിസ്തൃതിയിൽ സാധാരണ ക്യൂവിനുള്ള പന്തലും വെർച്ച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളവർക്ക് 15000 ച അടി വിസ്തൃതിയുടള്ള പന്തലും തയ്യാറാക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് പുഷ്പാഞ്ജലികൾ, ധാര, ബ്രാഹ്മണിപ്പാട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും പട്ട്, പുടവ, ഇണപുടവ, താലി, തൊട്ടിൽ, വാൽക്കണ്ണാടി എന്നിവ ദേവിക്ക് സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രസാദങ്ങളായ അരവണ പായസം, അപ്പം, അവൽ നിവേദ്യം തുടങ്ങിയവയ്ക്കുള്ള കൗണ്ടറുകളും സജ്ജമായിട്ടുണ്ട്. ദേവിയുടെ പ്രധാന വഴിപാടായ മഞ്ഞൾ പറ, മഹാദേവന് എള്ള് പറ തുടങ്ങിയവയ്ക്കാവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതൽ ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകും.നടതുറപ്പ് വേളയിൽ ക്ഷേത്രം രാവിലെ 4 മണി മുതൽ ഉച്ചക്ക് 1-30 വരേയും 2 മണി മുതൽ രാത്രി 9 മണി വരെയുമാണ് തുറക്കുന്നത്.

astrology nadathurappu mahotsavam 2024 thiruvairanikulam temple