അത്ഭുതനാരയണൻ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്ന തൃക്കൊടിത്താനം ക്ഷേത്രത്തിലെ അഞ്ജനശിലയിൽ തീർത്ത മഹാവിഷ്ണു വിഗ്രഹം പഞ്ചപാണ്ഡവരിൽ സഹദേവന്‍ ആണ് പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്കും ക്ഷേത്രക്കുളത്തിനും മദ്ധ്യേ ആറടി പൊക്കമുള്ള ഒരു കരിങ്കൽത്തൂണും അതിനു മുകളിലായി പൂണൂൽധാരിയായ ഒരാൾ ഇടതുകൈയ്യിൽ ഒരു ശംഖുമായി കിടക്കുന്ന കൃഷ്ണശിലയിൽ തീർത്ത ഒരു ആൾരൂപവുമുണ്ട് ,അതാണ് കഴുവേറ്റി കല്ല് , ഇതിനുപിന്നിലുള്ള കഥകൾ ഇങ്ങനെയാണ്:
പണ്ട് അമ്പലപ്പുഴ രാജ്യം ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് ജന്മം കൊണ്ട് ബ്രാഹ്മണനായിരുന്നെങ്കിലും വളരെയധികം ക്രൂരപ്രവർത്തികൾ ചെയ്തയാളായിരുന്നു. ഒരിയ്ക്കൽ അദ്ദേഹം ശീവേലി കഴിഞ്ഞു അമ്പലം അടച്ച സമയത്ത് വരികയും ദർശനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേവൻ ഉറങ്ങുകയാണ് ശല്യപ്പെടുത്തരുതന്നു അമ്പലത്തിലുള്ളവർ പറഞ്ഞെങ്കിലും ബലമായി അമ്പലം തുറക്കുകയും അപ്പോൾ തന്നെ വീണു മരിയ്ക്കുകയും ചെയ്തു. ആ സംഭവത്തിന്റെ സ്മരണാർത്ഥം ദുഷ്പ്രവർത്തികൾ ചെയ്യുന്നവർക്ക് ശിക്ഷ ഉടൻ തന്നെയുണ്ടാവും എന്ന് ഏവരെയും അറിയിക്കുവാനായി മേൽപറഞ്ഞ സ്തൂപം സ്ഥാപിച്ചുവെന്നുമാണ് കൊട്ടാരത്തിൽ ശങ്കുണിയുടെ ഐതിഹ്യമാലയിൽ പറയുന്ന ഐതിഹ്യം.
ഇതേ കഥ തന്നെ മറ്റൊരു രീതിയും പ്രചരിയ്ക്കുന്നുണ്ട്. ചങ്ങനാശ്ശേരി ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാണ്ട്രുഴൈനാട്ട് രാജ്യവുമായി ചെമ്പകശ്ശേരി രാജാവിന് കടുത്ത ശത്രുതയായിരുന്നു. അക്കാലത്ത് ക്ഷേത്രങ്ങളാണ് ഒരു രാജ്യത്തിന്റെ ഐശ്വര്യമായി കണ്ടിരുന്നത്. ചെമ്പകശ്ശേരി രാജാവ് തന്റെ കുലദേവതയായ അമ്പലപ്പുഴകൃഷ്ണന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്നു. അങ്ങനെ അയൽരാജ്യത്തെ ആചാര ലംഘനം വഴി ക്ഷേത്ര ഐശ്വര്യം കുറയ്ക്കാൻ അദ്ദേഹം അസമയത്ത് ക്ഷേത്രദർശനത്തിനെത്തി. അന്ന് ക്ഷേത്രകാവൽക്കാരനായിരുന്ന മാരാരോട് അദ്ദേഹം ശംഖൂതാൻ ആവശ്യപ്പെട്ടു. മാരാർ രാജ കല്പ്പന കേട്ട് ശംഖൂതി. അർദ്ധരാത്രിയ്ക്ക് ശംഖൂതുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ക്ഷേത്രത്തിലെ മറ്റ് ജീവനക്കാർ ഈ വിവരം നാണ്ട്രുഴൈനാട്ട് രാജാവിനെ അറിയിച്ചു. ജീവൻ പോയാലും ക്ഷേത്രാചാരങ്ങൾ ലംഘിക്കാൻ പാടില്ലെന്ന് പറഞ്ഞ് അദ്ദേഹം മാരാരെ വെട്ടിക്കൊന്നു. ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ സൂചനയായി ഈ കല്ല് സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു.