/kalakaumudi/media/post_banners/c1dadc8134d745d60a25a51c6ee728410fda41a960f02621322bf1958332cfb1.jpg)
മോട്ടോർ വാഹന ഭേദഗതി ബിൽ ലോക്സഭയിൽ അംഗീകരിച്ചു .തേഡ് പാർട്ടി അപകട ഇൻഷുറൻസ് നിജപ്പെടുത്തിയത് ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമായതോടെയാണ് സർക്കാർ ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നത് .
അപകട മരണമുണ്ടായാൽ പരമാവധി 10 ലക്ഷം, പരുക്കിനു പരമാവധി അഞ്ചു ലക്ഷം രൂപയെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇതോടെ, ട്രൈബ്യൂണലുകൾ നിശ്ചയിക്കുന്ന നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരും.
അപകടത്തിൽപെടുന്നവരെ സഹായിക്കുന്നവർക്ക് നിയമ പരിരക്ഷ നൽകുന്നതിനായി രക്ഷകസംരക്ഷണ വ്യവസ്ഥയും ഒപ്പം ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൂടി സംരക്ഷണം നൽകുന്നതിൽ തീരുമാനമുണ്ടായി .
തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകളും തീർപ്പു വ്യവസ്ഥകളും ലളിതമാക്കി. പുതുതായി 28 വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകളിലും ഒട്ടേറെ പരിഷ്കാരങ്ങൾ പുതിയ ബില്ലിലുണ്ട്. ലേണേഴ്സ് ലൈസൻസിന് ഇനി ഓൺലൈനായി അപേക്ഷിക്കാം, ലൈസൻസുകളുടെ കാലാവധി വർധിപ്പിക്കും.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും.
ഡ്രൈവിങ് ലൈസൻസിനും അഖിലേന്ത്യാ റജിസ്റ്റർ. വ്യാജ ലൈസൻസുകൾ ഇല്ലാതാക്കും. ഏജന്റ് വഴി ലൈസൻസ് ലഭിക്കില്ല. പ്രായോഗിക ടെസ്റ്റ് കഴിഞ്ഞു മൂന്നാം ദിവസം ലൈസൻസിൽ തീരുമാനമെടുക്കേണ്ടത് ആർടിഒയുടെ ബാധ്യത.
റോഡ് പരിപാലനം കരാറുകാരന്റെ ബാധ്യത. രൂപകൽപനയിലെ അപാകതകൾക്കു ഡിസൈനർമാരും ഉത്തരവാദികൾ.
ജില്ലതോറും എംപിമാരുടെ നേതൃത്വത്തിൽ സുരക്ഷാസമിതി. അപകടമേഖലകൾ സന്ദർശിച്ചു പരിഹാരങ്ങൾ നിർദേശിക്കാനും പരിഹാര നടപടികൾക്കു മേൽനോട്ടം വഹിക്കാനും സമിതിക്കു ചുമതല.
റജിസ്റ്റർ ചെയ്യപ്പെടുന്ന എല്ലാ വാഹനങ്ങളും ഉൾപ്പെട്ട അഖിലേന്ത്യാ ഇലക്ട്രോണിക് വാഹന റജിസ്റ്റർ. വാഹനങ്ങൾ റജിസ്റ്റർ ചെയ്യുക കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഏജൻസികൾ.
അഞ്ചു വർഷം കൊണ്ടു രാജ്യത്തെ അപകടമരണ നിരക്കു പകുതിയാക്കും.
ഇരുചക്രവാഹനങ്ങളിൽ നാലു വയസ്സിൽ കൂടുതലുള്ളവർക്കു ഹെൽമറ്റ് നിർബന്ധം.