
മുംബൈ: നിഫ്റ്റി 15,750ന് മുകളിൽ ക്ലോസ്‌ചെയ്തു.സെൻസെക്‌സ് 228.46 പോയന്റ് നേട്ടത്തിൽ 52,328.51ലും നിഫ്റ്റി 81.40 പോയന്റ് ഉയർന്ന് 15,751.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 2284 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 961 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല.
അദാനി പോർട്‌സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ശ്രീസിമെന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്‌സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
മെറ്റൽ, ഫാർമ സൂചികകളാണ് നേരിയതോതിൽ നഷ്ടംനേരിട്ടത്. മറ്റ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.7-1.4ശതമാനം ഉയർന്നു.
ഡോളറിനെതിരെ 19 പൈസ നേട്ടത്തിൽ 72.84 നിലവാരത്തിലാണ് രൂപ ക്ലോസ്‌ചെയ്തത്. വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നതോടെ ഉച്ചയ്ക്കുശേഷമാണ് വിപണിയിൽ കുതിപ്പുണ്ടായത്.
സമ്പദ്ഘടനയ്ക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായേക്കാമെന്ന പ്രതീക്ഷയും വാക്‌സിനേഷന്റെ കാര്യത്തിൽ വ്യക്തതവരുത്തുമെന്ന റിപ്പോർട്ടുകളുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്.