രാജ്യത്തെ മൊത്തം ആസ്തിയുടെ 40 ശതമാനവും അതിസമ്പന്നരുടെ കൈകളില്‍; പകുതി ജിഎസ്ടി പാവങ്ങളില്‍ നിന്നും

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം ആസ്തിയുടെ 40 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളില്‍ എന്ന് പഠനം.

author-image
Shyma Mohan
New Update
രാജ്യത്തെ മൊത്തം ആസ്തിയുടെ 40 ശതമാനവും അതിസമ്പന്നരുടെ കൈകളില്‍; പകുതി ജിഎസ്ടി പാവങ്ങളില്‍ നിന്നും

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം ആസ്തിയുടെ 40 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളില്‍ എന്ന് പഠനം. ഓക്‌സ്ഫാം ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ജനസംഖ്യയുടെ പകുതി വരുന്ന താഴെത്തട്ടിലുള്ള ആളുകളുടെ സമ്പത്ത് ഒരുമിച്ച് ചേര്‍ത്താലും വരുന്നത് മൂന്നുശതമാനം മാത്രമെന്നും പഠനം.

ഇന്ത്യയിലെ പത്ത് അതിസമ്പന്നരില്‍ നിന്ന് അഞ്ചുശതമാനം നികുതി ഈടാക്കിയാല്‍ രാജ്യത്തെ മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയുടെ വാര്‍ഷിക അസമത്വ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു. സര്‍വൈവര്‍ ഓഫ് ദി റിച്ചസ്റ്റ് എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

2017-21 കാലയളവിലെ അദാനിയുടെ സമ്പത്തിന്റെ മൂല്യവര്‍ദ്ധനവിന് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ തന്നെ 1.79 ലക്ഷം കോടി ലഭിക്കും. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ഒരുവര്‍ഷത്തേക്ക് നിയമനം നല്‍കാന്‍ ഈ തുക മതിയാകും. കൂടാതെ ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്ക് അവരുടെ മുഴുവന്‍ സ്വത്തിനും രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി 40.423 കോടി സമാഹരിക്കാനാകും.

ഇന്ത്യയിലെ പത്ത് അതിസമ്പന്നര്‍ക്ക് ഒറ്റത്തവണ അഞ്ചുശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുന്ന തുക 1.37 ലക്ഷം കോടിയാണ്. ഇത് 2022-23 കാലയളവിലേക്കായി ആരോഗ്യ - കുടുംബക്ഷേമവകുപ്പും(86,200 കോടി രൂപ) ആയുഷ് മന്ത്രാലയം (3050 കോടി രൂപ) നീക്കിവെച്ച ഫണ്ടിന്റെ ഒന്നര ഇരട്ടിയാണ്.

പുരുഷ തൊഴിലാളിക്ക് ലഭിക്കുന്ന ഓരോ ഒരു രൂപയ്ക്കും ഇന്ത്യയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് വെറും 63 പൈസയാണ്. 2018-19 കാലയളവില്‍ സമൂഹത്തിലെ മുന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ സമ്പാദിച്ചതിന്റെ 55 ശതമാനം മാത്രമാണ് പട്ടികതാജി വിഭാഗത്തിന് ലഭിച്ചത്. ഗ്രാമീണ തൊഴിലാളികള്‍ക്ക് ലഭിച്ചതാകട്ടെ ഇതിന്റെ പകുതി ശതമാനം മാത്രവും.

കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ 2022 നവംബര്‍ വരെ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സ്വത്തില്‍ 121 ശതമാനം വര്‍ദ്ധനവാണുണ്ടായത്. അതായത് പ്രതിദിനം 3608 കോടിയുടെ വര്‍ദ്ധനവ്. ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 2020ല്‍ 102 ആയിരുന്നത് 2022ല്‍ 166 ആയി ഉയര്‍ന്നതായും ഓക്‌സ്ഫാം പഠനം വ്യക്തമാക്കുന്നു.

അതേസമയം 2021-22 കാലയളവില്‍ ജിഎസ്ടി ഇനത്തില്‍ ലഭിച്ച മൊത്തം വരുമാനമായ 14.83 ലക്ഷം കോടിയില്‍ 64 ശതമാനവും താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളില്‍ നിന്ന് ലഭിച്ചതാണ്. മൂന്ന് ശതമാനം മാത്രമാണ് രാജ്യത്തെ പത്ത് അതിസമ്പന്നരില്‍ നിന്ന് വന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, അസമത്വത്തിനെതിരെ പോരാടല്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് ഓക്‌സ്ഫാം ഇന്ത്യ.

adani Oxfam report