കുടിശ്ശിക വരുത്തി; കഫേ കോഫി ഡേയ്ക്ക് 25 കോടി പിഴ

മുംബൈ: കഫേ കോഫി ഡേയ്ക്ക് 26 കോടി രൂപയുടെ പിഴ ചുമത്തി സെബി. 45 ദിവസത്തിനകം പിഴ തുക അടയ്ക്കാനാണ് നിര്‍ദ്ദേശം.

author-image
Shyma Mohan
New Update
കുടിശ്ശിക വരുത്തി; കഫേ കോഫി ഡേയ്ക്ക് 25 കോടി പിഴ

മുംബൈ: കഫേ കോഫി ഡേയ്ക്ക് 26 കോടി രൂപയുടെ പിഴ ചുമത്തി സെബി. 45 ദിവസത്തിനകം പിഴ തുക അടയ്ക്കാനാണ് നിര്‍ദ്ദേശം. കുടിശ്ശിക അടയ്ക്കുന്നതില്‍ പിഴവ് വരുത്തിയതിനാണ് നടപടി.

കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ കമ്പനികളില്‍ നിന്നായി 3500 കോടി രൂപ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്ക് വകമാറ്റിയെന്നും ഇത് ഓഹരി പങ്കാളികള്‍ക്ക് നഷ്ടം വരുത്തിയെന്നുമാണ് സെബിയുടെ കണ്ടെത്തല്‍. വകമാറ്റിയ തുക എത്തിയത് മുന്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥയുടെയും കുടുംബത്തിന്റെയും അക്കൗണ്ടുകളിലേക്കാണെന്നും സെബി വിശദമാക്കുന്നു.

മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡില്‍ നിന്നും കുടിശ്ശികയുള്ള പണം പലിശ സഹിതം ഉടന്‍ അടക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും സെബി നിര്‍ദ്ദേശിക്കുന്നു. കുടിശിക തിരിച്ചടയ്ക്കാന്‍ സെബിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തണമെന്നും സെബി വ്യക്തമാക്കി.

2019ലാണ് കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ഭാര്യ മാളവിക ഹെഗ്ഡെയെ കഫെ കോഫി ഡേയുടെ സിഇഒ ആയി നിയമിതയായിരുന്നു. മാളവിക ഹെഗ്ഡെയ്ക്ക് പുറമെ, ഗിരി ദേവനൂര്‍, മോഹന്‍ രാഘവേന്ദ്ര കൊണ്ടി എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായും നിയമിതരായിരുന്നു. ബാധ്യതകള്‍ ഉയരുകയും നഷ്ടം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ ഭരണമാറ്റം. പുതിയ നിയമനങ്ങള്‍ 2025 ഡിസംബര്‍ 30 വരെയാണ് കാലാവധി.

2019 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കഫേ കോഫി ഡേയ്ക്ക് 7200 കോടി രൂപയുടെ കടമുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ഭര്‍ത്താവ് ബിസിനസില്‍ തോറ്റതല്ലെന്ന് തെളിയിച്ചുകൊണ്ടായിരുന്നു മാളവിക കഫേ കോഫി ഡേയെ ഉയര്‍ത്തിക്കൊണ്ടുവന്നത്.

1996 ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011 ല്‍ രാജ്യത്തൊട്ടാകെ 1000ത്തിലേറെ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്‌ലെറ്റുകളും പൂട്ടിപ്പോയിരുന്നു. ലാഭമില്ലാതെ പ്രവര്‍ത്തിച്ച ഔട്ട്‌ലെറ്റുകള്‍ പൂട്ടിയും ഐടി പാര്‍ക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകള്‍ പിന്‍വലിച്ചുമായിരുന്നു കാപ്പിക്ക് ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ മാളവിക പുതിയ പോളിസി നടപ്പിലാക്കിയത്.

2019 മാര്‍ച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാര്‍ച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാര്‍ച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായും കുറയ്ക്കാന്‍ സാധിച്ച മാളവികയ്ക്ക് തിരിച്ചടിയാണ് സെബിയുടെ നടപടി.

Cafe Coffee Day