സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.

author-image
parvathyanoop
New Update
സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുന്നോട്ടു കൊണ്ടുപോയാല്‍ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാല്‍) ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി രണ്ട് ടെര്‍മിനലുകളുള്ള കൊച്ചി വിമാനത്താവളത്തില്‍, മൂന്നാമതൊരു ടെര്‍മിനല്‍ കൂടി സജ്ജമായിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുക എന്നതാണ് സാധാരണ നിലയ്ക്ക് ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്വേയ്ക്ക് കൂടി തുടക്കമാവുകയാണ്.ഇതോടെ രാജ്യത്തെ 4 എലീറ്റ് ക്ലബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയര്‍ന്നു. ചാര്‍ട്ടര്‍ ഗേറ്റ്വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ, ബിസിനസ് കോണ്‍ഫറന്‍സുകള്‍, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചെലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും.

40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.

 

siyal business pinarayi vijayan