വ്യവസായ വളര്‍ച്ച; റെക്കോഡ് ഉയരത്തില്‍ കേരളം

പ്രതികൂലമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാനുള്ള കേരള സമ്പദ്ഘടനയുടെ കരുത്ത് വിശദീകരിക്കേണ്ട ആവശ്യമില്ല. ആ കരുത്തിന് കൂടുതല്‍ മാറ്റേകുന്നതാണ് 2021-22-ലെ 17.3 ശതമാനം വ്യവസായ വളര്‍ച്ച.

author-image
greeshma
New Update
വ്യവസായ വളര്‍ച്ച; റെക്കോഡ് ഉയരത്തില്‍ കേരളം

കൊച്ചി: പ്രതികൂലമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാനുള്ള കേരള സമ്പദ്ഘടനയുടെ കരുത്ത് വിശദീകരിക്കേണ്ട ആവശ്യമില്ല. ആ കരുത്തിന് കൂടുതല്‍ മാറ്റേകുന്നതാണ് 2021-22-ലെ 17.3 ശതമാനം വ്യവസായ വളര്‍ച്ച.

2021-22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളവയെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കാണ് ഇത്.മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി എന്നതാണ് സത്യം.

കേരളത്തെ സംബന്ധിച്ച് കോവിഡ് കാലഘട്ടം സമ്മാനിച്ചത് സാമ്പത്തിക നഷ്ട്ടമായിരുന്നെങ്കിലും അതില്‍ നിന്ന് കരകയറാന്‍ കേരളത്തിന് സാധിച്ചു. വെറുതെ കരകയറുകയല്ല കേരളത്തിന്റെ വ്യവസായ വളര്‍ച്ച കുതിച്ചുയരുന്നുവെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.

മൊത്തം വ്യവസായത്തില്‍ ഉത്പന്ന നിര്‍മാണ മേഖല മറ്റുള്ളവയെ അപേക്ഷിച്ച് ചെറുതാണ് എന്നാല്‍ ഇത് 18.9 ശതമാനം വരെ വളര്‍ന്നിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത് ദേശീയ വളര്‍ച്ചയെന്നത് 18.16 ശതമാനമാണ്.ഇതിനേക്കാള്‍ മുകളിലാണ് കേരളത്തിലെ ഉത്പന്ന നിര്‍മാണ മേഖല.

അതായത് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ സംയോജിത മൂല്യവര്‍ധനയിലേക്ക് (ജി.എസ്.വി.എ)ഉത്പന്ന നിര്‍മാണ മേഖലയുടെ സംഭാവന 2021-22 സാമ്പത്തിക വര്‍ഷം മാത്രം 79,354 കോടി രൂപ. 66,756 കോടി ആയിരുന്നു തൊട്ടു മുന്‍പുള്ള വര്‍ഷം ഉത്പന്ന നിര്‍മാണ മേഖല സംസ്ഥാനത്തിന്റെ സംയോജിത മൂല്യവര്‍ധനയിലേക്ക് നല്‍കിയ സംഭാവന.

അതെ സമയം കേരളത്തിലെ ഉത്പാദന മേഖലയുടെ പ്രധാന ഘടകമായിരുന്ന കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതി ആധുനിക വ്യവസായത്തില്‍ പുതുതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി. അതോടെ പരമ്പരാഗത വ്യവസായങ്ങള്‍ ഏറെകുറെ ഇല്ലാതായി.

പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പന്നത്തിലും വര്‍ധനയുണ്ടായി. 2021-22ല്‍ ഇത് 1,62,992 രൂപയാണ്. ദേശീയ തലത്തില്‍ ഒരാളുടെ ശരാശരി വരുമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്നാണ് സര്‍വേകള്‍ പറയുന്നത്.

ഇനി ഫാക്ടറി മേഖലയിലേക്ക് പോയാലോ. ഇന്ത്യയുടെ തന്നെ ഫാക്ടറി മേഖലയില്‍ കേരളത്തിന്റെ പങ്ക് 2014-15-ലെ 1.2 ശതമാനത്തില്‍ നിന്ന് 1.52 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

രാസവസ്തുക്കള്‍, ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഔഷധ-ബൊട്ടാണിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയാണ് മൂല്യവര്‍ധനയുമായി ബന്ധപ്പെട്ട പ്രധാന വ്യവസായങ്ങള്‍.

കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരഭക വര്‍ഷം പദ്ധതി 2023 ലെ വ്യവസായ വളര്‍ച്ചക്ക് താങ്ങാകുമെന്ന വിലയിരുത്തലുകളുണ്ട്. കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ട സംസ്ഥനത്ത് ഇതിനോടകം തന്നെ 1.30 ലക്ഷം സംരംഭങ്ങളായിട്ടുണ്ട്.

business kerala growth