നിക്ഷേപകര്‍ക്ക് ബൈജൂസിന്റെ ഉറപ്പ്; ആരോപണവുമായി മുന്‍ ജീവനക്കാര്‍

എഡ്യുടെക് വമ്പനായ ബൈജൂസ് 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് സെപ്റ്റംബറോടെയും 2023ലേത് ഡിസംബറോടെയും പൂര്‍ത്തിയാക്കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി.

author-image
Web Desk
New Update
നിക്ഷേപകര്‍ക്ക് ബൈജൂസിന്റെ ഉറപ്പ്; ആരോപണവുമായി മുന്‍ ജീവനക്കാര്‍

ന്യൂഡല്‍ഹി: എഡ്യുടെക് വമ്പനായ ബൈജൂസ് 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് സെപ്റ്റംബറോടെയും 2023ലേത് ഡിസംബറോടെയും പൂര്‍ത്തിയാക്കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി. പ്രവര്‍ത്തനഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമയത്ത് നല്‍കാത്തതിനാല്‍ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡിലോയ്റ്റ് കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അജയ് ഗോയലിനെ സാമ്പത്തിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.

അതേസമയം ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുന്‍ ജീവനക്കാര്‍ രംഗത്തെത്തി. നിരവധി മുന്‍ ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അക്കൗണ്ടില്‍ അവര്‍ക്ക് അര്‍ഹമായ കമ്പനിയുടെ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) വിഹിതം ബൈജൂസ് അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നാല് മുന്‍ ജീവനക്കാര്‍ അവരുടെ ഇ.പി.എഫ് അക്കൗണ്ട് പാസ്ബുക്കും സാലറി സ്ലിപ്പുകളും ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളും പരിശോധിച്ചതോടെ പ്രതിമാസം കമ്പനിയുടെ പി.എഫ് വിഹിതം നിക്ഷേപിക്കണമെന്ന നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ മിക്ക ജീവനക്കാര്‍ക്കും 2024 സാമ്പത്തിക വര്‍ഷത്തില്‍ പി.എഫ് വിഹിതം നല്‍കിയിട്ടില്ലെന്ന് ഇ.പി.എഫ്.ഒ വിവരങ്ങള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഏപ്രിലില്‍ 3,164 ജീവനക്കാര്‍ക്കുള്ള പി.എഫ് വിഹിതം 36 ദിവസത്തെ കാലതാമസത്തിന് ശേഷം കമ്പനി അടച്ചു. മേയ് മാസം 31 ജീവനക്കാര്‍ക്ക് മാത്രമാണ് പി.എഫ് വിഹിതം ലഭിച്ചത്. കമ്പനി 2022 ഡിസംബര്‍, 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പി.എഫ് വിഹിതം ജൂണ്‍ 19ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ഇത് ലഭിച്ചിട്ടില്ല.

ഒരു മാസത്തേക്കുള്ള പി.എഫ് വിഹിതം കമ്പനി അടുത്ത മാസം 15നകം നിക്ഷേപിക്കണമെന്നാണ് ഇ.പി.എഫ്.ഒ നിയമങ്ങള്‍ അനുശാസിക്കുന്നത്. കാലതാമസമുണ്ടായാല്‍ തുകയുടെ 5-100 ശതമാനം പിഴ ഈടാക്കാം. എന്നാല്‍ ജീവനക്കാരുടെ പി.എഫ് വിഹിതം നല്‍കാന്‍ സാധിക്കാത്തത് ചില സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് കമ്പനി അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ഒരാഴ്ച മുമ്പ് 1,000 ജീവനക്കാരെ കൂടി കമ്പനി പിരിച്ചുവിട്ടിരുന്നു. കൂടാതെ 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അന്തിമമാക്കാനും 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ആരംഭിക്കാനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്‍ഡ് സെല്‍സ് പിന്മാറിയിരുന്നു.

byjus business edutech app