
കൊച്ചി: മഴലഭ്യത കുറഞ്ഞതോടെ ഇത്തവണ കേരളത്തില്‍ ഏലം ഉത്പാദനം കുറഞ്ഞു. വേനല്‍ ചൂടിന്റെ കാഠിന്യം കൊണ്ട് ആവശ്യമായ ജലം കൃഷിക്ക് ലഭിക്കാത്തതിനാലാണ് ഉത്പാദനം കുറഞ്ഞത്. ഇതോടെ ഏലം വിലയില്‍ വര്‍ദ്ധനയുണ്ടായി. വില വര്‍ദ്ധിച്ച് കിലോയ്ക്ക് ശരാശരി 1,350 രൂപയായി. മുന്‍ സീസണില്‍ കിലോയ്ക്ക് 800 രൂപ വരെ ആയിരുന്നു.
ദിവസവും 200 ടണ്‍ വരെ ലേലത്തിന് എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 ടണ്ണിലേക്കെത്തിയിരിക്കുകയാണ്. നോട്ട് ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകരില്‍ നിന്ന് ഏലം വാങ്ങാനും വിഷമമാണ്.
ഗ്വാട്ടിമാലയില്‍ നിന്ന് എത്തുന്ന ഏലം വിപണിയില്‍ വിലക്കുറവില്‍ ലഭിക്കുമായിരുന്നു. പക്ഷേ, ഇത്തവണ ഗ്വാട്ടിമാലയിലും വില കൂടിയതിനാല്‍ അവിടെ നിന്നുള്ള വരവും ഇല്ല.
ഹൈറേഞ്ച് ഏരിയയായ ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ഏലം ഉത്പാദിപ്പിക്കുന്നത്. ഇത്തരം ഹൈറേഞ്ചില്‍ പോലും മഴയുടെ അളവ് കുറവാണ്. മഴ ലഭ്യത കുറഞ്ഞതോടെ മറ്റു നാണ്യവിളകളുടെയും ഉൽപ്പാദനം കുറഞ്ഞിട്ടുണ്ട് .