
കൊച്ചി : ധനലക്ഷ്മി ബാങ്കിൽ പ്രമുഖ മലയാളി വ്യവസായി രവി പിള്ളയും സി .കെ ഗോപിനാഥനും പത്ത് കോടി രൂപ വീതം മുതൽ മുടക്കും. നിലവിൽ പത്ത് ശതമാനം വീതം ഓഹരി പങ്കാളിത്തമാണ് ഇരുവർക്കും ബാങ്കിലുള്ളത്.
സാധാരണഗതിയിൽ 4 .99 ശതമാനം ഓഹരി പങ്കാളിത്തമേ പാടുള്ളു . എന്നാൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയോടെയാണ് ഇരുവരും ഓഹരി പത്ത് ശതമാനം വീതം ഉയർത്തിയിരിക്കുന്നത് .
മുന്ഗണന ഓഹരിയുടെ വിൽപ്പനയിലൂടെ ബാങ്ക് 120 കോടി രൂപ സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ് . മറ്റു നിക്ഷേപകരിൽ നിന്ന് 100 കോടി രൂപ സമാഹരിക്കാനായാൽ ബാങ്കിന്റെ മൂലധന അടിത്തറ ഉയരും .
അതോടെ രവി പിള്ളയുടെയും ഗോപിനാഥിന്റെയും ഓഹരി പങ്കാളിത്തം പത്ത് ശതമാനത്തിനു താഴെയാകും . എന്നാൽ പത്ത് കോടി രൂപ വീതം നിക്ഷേപിച്ചു പങ്കാളിത്തം പത്ത് ശതമാനത്തിൽ നിലനിർത്താനാകും ഇരുവരും ശ്രമിക്കുക . അതോടെ ബാങ്കിന് മൊത്തം 120 കോടി രൂപ സമാഹരിക്കാനും കഴിയും .
മുൻഗണന ഓഹരികൾ സ്വന്തമാക്കാൻ ഉയർന്ന വരുമാനക്കാരായ വ്യക്തിഗത നിക്ഷേപകരും നിക്ഷേപസ്ഥാപനങ്ങളുമായി പത്തോളം പേര് രംഗത്തുണ്ടെന്നാണ് സൂചന .