ഏറ്റവും കൂടുതല്‍ നഷ്ടം വന്ന വ്യക്തി: ഗിന്നസ് ലോക റെക്കോര്‍ഡ് മസ്‌കിന്

ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് സ്വന്തമാക്കി.ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം മസ്‌കിന് 2021 നവംബര്‍ മുതല്‍ 182 ബില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്.

author-image
Priya
New Update
ഏറ്റവും കൂടുതല്‍ നഷ്ടം വന്ന വ്യക്തി: ഗിന്നസ് ലോക റെക്കോര്‍ഡ് മസ്‌കിന്

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് സ്വന്തമാക്കി.ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം മസ്‌കിന് 2021 നവംബര്‍ മുതല്‍ 182 ബില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്.

എന്നാല്‍ 200 മില്യന്‍ വരെ നഷ്ടമുണ്ടായെന്നാണ് മറ്റു ചില സ്ഥാപനങ്ങളുടെ കണക്കുകള്‍ പറയുന്നത്. നഷ്ടം എത്രയാണെന്ന് കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കില്ലെന്നും പറയുന്നു.

2000ത്തില്‍ ജാപ്പനീസ് ടെക് ഇന്‍വെസ്റ്റര്‍ മസയോഷി സണ്ണിന് 58.6 ബില്യണ്‍ ഡോളര്‍ നഷ്ടമായിരുന്നു. മസയോഷിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇലോണ്‍ മക്‌സിന്റെ പേരിലാക്കിയത്.

2021 നവംബറില്‍ മസ്‌ക്കിന് 320 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2023 ജനുവരിയില്‍ അത് 137 ബില്യനായി ഇടിഞ്ഞു.
ടെസ്ലയുടെ ഓഹരി മോശം പ്രകടനം നടത്തിയതാണ് മസ്‌കിന്റെ ആസ്തി ഇടിയാന്‍ കാരണമായത്.

ട്വിറ്റര്‍ വാങ്ങുന്നതിനായി ആദ്യം 7 ബില്യന്റെയും പിന്നീട് 4 ബില്യന്റെയും ഓഹരി മസ്‌ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 23 ബില്യന്‍ ഡോളറിന്റെ ഓഹരി മസ്‌ക് വിറ്റഴിച്ചതായാണ് കണക്ക്.

കനത്ത നഷ്ടം വന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയും മസ്‌കിന് നഷ്ടമായിരുന്നു. എല്‍വിഎംഎച്ച് സ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഏറ്റവും വലിയ സമ്പന്നന്‍. 190 ബില്യന്‍ കോടി ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി.

2000 ഫെബ്രുവരിയില്‍ മസയോഷിക്കുണ്ടായിരുന്ന 78 ബില്യന്‍ ഡോളറിന്റെ ആസ്തിയാണ് അതേവര്‍ഷം ജൂലൈ ആയപ്പോഴേക്കും 19.4 ബില്യനായി ഇടിഞ്ഞത്. ഡോട്‌കോം തകര്‍ച്ചയിലാണു മസയോഷിയുടെ സോഫ്റ്റ് ബാങ്ക് കമ്പനി തകര്‍ന്നത്.

തുടര്‍ന്ന് ബ്രിട്ടിഷ്, അമേരിക്കന്‍ കമ്പനികള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇലോണ്‍ മസ്‌ക് മറ്റു പല മേഖലകളിലും പണം മുടക്കുന്നതിനാല്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി വീണ്ടും മസ്‌ക് സ്വന്തമാക്കിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് ഗിന്നസ് കുറിപ്പില്‍ പറയുന്നു.

elon-musk tesla