![യാത്രക്കാരുടെ എണ്ണം കൂടി; ഇന്ത്യന്‍ റെയില്‍വേ സ്വന്തമാക്കിയത് 43,324 കോടി രൂപ](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/post_banners/dfc4ebb0e6b70ae92dd3b7f06ac83a1a61deeff60811a7a83f6549127deb341b.jpg)
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങള്‍ മാറി യാത്രക്കാരുടെ എണ്ണം കൂടിയതോടെ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം കുത്തനെ ഉയര്‍ന്നു.ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍.2022-2023 സാമ്പത്തിക വർഷത്തിൽ 58,500 കോടിയാണ് റെയില്‍ യാത്രക്കാരുടെ വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ച വരുമാനം 39,104 കോടിയായിരുന്നു.
റെയില്‍വേ നടപ്പിലാക്കിയ ഡൈനാമിക് ഫെയർ പ്രൈസിംഗ് സംവിധാനം വരുമാന വര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന നൽകിയെന്നാണ് റെയില്‍വേ പറയുന്നത്.കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയില്‍വേ പറയുന്നു.റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രിൽ-നവംബർ 978.72 മെട്രിക് ടൺ ആയി ഉയര്‍ന്നിട്ടുണ്ട്.മുൻവർഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ്.
ഈ കാലയളവിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 1,728 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 422% വർധിച്ച് 9,021 കോടി രൂപയായി വര്‍ദ്ധിച്ചു.റിസർവ്ഡ് പാസഞ്ചർ വിഭാഗത്തില്‍ 2022 ഏപ്രിൽ-നവംബർ കാലയളവിൽ ഏകദേശം 536.5 ദശലക്ഷം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് റെയില്‍വേ പറയുന്നത്.ഇതില്‍ മാത്രം 10% വാർഷിക വർദ്ധനവ് ഉണ്ടായതായി റെയില്‍വേ പറയുന്നു.
റെയിൽവേയുടെ യാത്രക്കാരുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ദീർഘദൂര ട്രെയിനുകളിൽ നിന്നാണ് ലഭിക്കുന്നത്.പാസഞ്ചർ സർവീസുകള്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.എസി-3 ടയർ സെഗ്‌മെന്റ് ഒഴികെ, 2015-2020 കാലയളവിൽ പാസഞ്ചർ സർവീസുകളുടെ മറ്റെല്ലാ വിഭാഗങ്ങളും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.