കിതപ്പോടെ ചൈന ശക്തിയാര്‍ജിച്ച് ഇന്ത്യ

രാജ്യാന്തര മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോര്‍പറേറ്റ് നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ വര്‍ധിച്ചതോടെയാണിത്.

author-image
Web Desk
New Update
കിതപ്പോടെ ചൈന ശക്തിയാര്‍ജിച്ച് ഇന്ത്യ

കൊച്ചി: ക്ഷീണിക്കുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയും ശക്തിയാര്‍ജിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ഇപ്പോള്‍ സാമ്പത്തിക വൃത്തങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ചര്‍ച്ചവിഷയമാണ്. കഴിഞ്ഞ നടപ്പുവര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തില്‍ ചൈനയുടെ വിഹിതം ഒരു ശതമാനമായി കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍
രാജ്യാന്തര മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോര്‍പറേറ്റ് നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 2018 ലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപത്തില്‍ ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു. എന്നാല്‍ ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം പത്ത് ശതമാനത്തില്‍ നിന്നും 38 ശതമാനമായും ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച തര്‍ക്കങ്ങളും ചാരപ്രവര്‍ത്തനത്തെ കുറച്ചുള്ള ആശങ്കകളുമാണ് ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന് ഇടയാക്കിയത്. കോവിഡ് വ്യാപനത്തിനു ശേഷം ചൈനയുടെ വിശ്വാസ്യത സംബന്ധിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സംശയമേറുന്നതാണ് ചൈനയുടെ വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നത്. കഴിഞ്ഞ ദിവസം ചൈന പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തില്‍ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.

സീറോ കോവിഡ് നിബന്ധനകള്‍ ഷാങ്ഹായില്‍ ഏര്‍പ്പെടുത്തിയതിന് ശേഷം 2022 ഏപ്രില്‍ - ജൂണ്‍ കാലയളവു മുതല്‍ ചൈനയിലേക്കുള്ള വിദേശ നിക്ഷേപം തുടര്‍ച്ചയായി ഇടിയുകയാണ്. സെമികണ്ടക്ടര്‍ ചിപ്പുകള്‍, നിര്‍മിത ബുദ്ധി (എ. ഐ) തുടങ്ങിയ മേഖലകളില്‍ ചൈനയില്‍ നിക്ഷേപം നടത്തരുതെന്ന് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ ആഗസ്റ്റില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മിസ്തുബുഷി ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികള്‍ കഴിഞ്ഞ മാസം ചൈനയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതായി വ്യക്തമാക്കി.

അതേസമയം ചൈനയുടെ കയറ്റുമതിയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലായില്‍ ചൈനയുടെ കയറ്റുമതിയില്‍ 14.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇറക്കുമതിയിലും 12.5 ശതമാനം കുറവുണ്ടായി. ആഗോള മേഖലയിലെ സാമ്പത്തിക തളര്‍ച്ചയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള വ്യാപാര തര്‍ക്കങ്ങളും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായില്‍ 23.4 ശതമാനമായി കുറഞ്ഞിരുന്നു. യൂറോപ്പിലേക്കുള്ള വില്പ്പനയിലും 20 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Business News Latest News