ഒമ്പതു മാസംകൊണ്ട് മഹിളാ സമ്മാന്‍ നിക്ഷേപ പദ്ധതിയില്‍ എത്തിയത് 14,500 കോടിയുടെ നിക്ഷേപം

കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കായുള്ള നിക്ഷേപ പദ്ധതിയായ മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ എത്തിയത് 14,532.71 കോടി രൂപയുടെ നിക്ഷേപം.

author-image
anu
New Update
ഒമ്പതു മാസംകൊണ്ട് മഹിളാ സമ്മാന്‍ നിക്ഷേപ പദ്ധതിയില്‍ എത്തിയത് 14,500 കോടിയുടെ നിക്ഷേപം

 

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കായുള്ള നിക്ഷേപ പദ്ധതിയായ മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ എത്തിയത് 14,532.71 കോടി രൂപയുടെ നിക്ഷേപം. നടപ്പു സാമ്പത്തിക വര്‍ഷം ഒമ്പതുമാസം പിന്നിടുമ്പോള്‍ പദ്ധതിയില്‍ അംഗമായത് 22.56 ലക്ഷം പേരാണെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

വനിതകളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കാനും സാമ്പത്തിക തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച് 31 ന് വിജ്ഞാപനം ചെയ്ത പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി ലഭ്യമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ പദ്ധതിയില്‍ അംഗമായിരിക്കുന്നത്. 4.53 ലക്ഷത്തോളം അക്കൗണ്ടുകളുണ്ടിവിടെ. ഇവിടേക്ക് മാത്രം 2,883.64 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്.

രണ്ടാംസ്ഥാനത്ത് തമിഴ്‌നാടാണ്. ഇവിടെ 3.47 ലക്ഷം അക്കൗണ്ടുകളിലായി 1,597.65 കോടി രൂപ നിക്ഷേപമെത്തിയിട്ടുണ്ട്. മൂന്നാമതുള്ള ഒഡീഷയില്‍ 2.54 ലക്ഷം അക്കൗണ്ടുകളിലായി 1,040.75 കോടിയും നാലാമതുള്ള കര്‍ണാടകയില്‍ 1.69 ലക്ഷം അക്കൗണ്ടുകളിലായി 1,199.69 കോടിയും നിക്ഷേപമെത്തിയിട്ടുണ്ട്. കേരളത്തില്‍ 72,000 അക്കൗണ്ടുകളിലായി 546.34 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.

രണ്ടുവര്‍ഷത്തേക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന സ്ത്രീകള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ നിക്ഷേപ പദ്ധതി. 7.5 ശതമാനമാണ് വാര്‍ഷിക പലിശ. നിക്ഷേപിക്കുന്ന തുകയുടെ പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല. എന്നാല്‍ പലിശയില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിനൊപ്പം നികുതിക്കായി പരിഗണിക്കപ്പെടും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 40 ശതമാനം വരെ തുക പിന്‍വലിക്കാം. നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 1,000 രൂപയാണ്.

Business News Latest News