വ്യവസായമേഖലയെ ഉണര്‍ത്താന്‍ ആദായനികുതിവകുപ്പിന്റെ പുതിയ നിയമഭേദഗതി

ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമായി ആദായനികുതിവകുപ്പിന്റെ പുതിയ നിയമഭേദഗതി. എം എസ് എം ഇ കളില്‍ ഉള്‍പ്പെടുന്ന ചെറുകിട വ്യവസായികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ലിലെ തുക 45 ദിവസത്തിനകം കൊടുത്തുതീര്‍ക്കണം.

author-image
anu
New Update
വ്യവസായമേഖലയെ ഉണര്‍ത്താന്‍ ആദായനികുതിവകുപ്പിന്റെ പുതിയ നിയമഭേദഗതി

 

കൊച്ചി: ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമായി ആദായനികുതിവകുപ്പിന്റെ പുതിയ നിയമഭേദഗതി. എം എസ് എം ഇ കളില്‍ ഉള്‍പ്പെടുന്ന ചെറുകിട വ്യവസായികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ലിലെ തുക 45 ദിവസത്തിനകം കൊടുത്തുതീര്‍ക്കണം. ഇല്ലെങ്കില്‍ അത് വ്യാപാരിയുടെ ലാഭമായി കണക്കില്‍പ്പെടുത്തി ആദായനികുതി അടയ്ക്കേണ്ടിവരും.

45 ദിവസത്തെ ക്രെഡിറ്റ് കാലാവധി നല്‍കാമെന്ന് ഇടപാടുകാര്‍ തമ്മില്‍ രേഖാമൂലം കരാകാറുണ്ടെങ്കില്‍ മാത്രമേ ഈ സാവകാശവും ലഭിക്കൂ. ഇത്തരത്തില്‍ കരാര്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം പണം നല്‍കണം. പണം നല്‍കാത്ത പക്ഷം കൊടുക്കാത്ത തുക ആ വര്‍ഷത്തെ വരുമാനമായി കണക്കാക്കി നികുതിയും സെസും സര്‍ച്ചാര്‍ജും അടയ്ക്കേണ്ടതായി വരും.

നിയമത്തിലെ 43 ബി (എച്ച്) വകുപ്പുപ്രകാരം ചെറുകിടവ്യവസായങ്ങളിലെ ബി 2 ഇടപാടുകള്‍ക്കാണിത് ബാധകം. വില്പനക്കാരനു നേട്ടമുണ്ടാകുന്ന ഭേദഗതിയിലൂടെ ക്ലിയര്‍ ചെയ്യാതെ കെട്ടിക്കിടക്കുന്ന ബില്ലുകളെല്ലാം തന്നുതീര്‍ക്കേണ്ടിവരും. മുന്‍കാലപ്രാബല്യമുള്ളതുകൊണ്ട് ഇതുവരെയുള്ള പ്രതിഫലങ്ങളെല്ലാം ഒരുമിച്ചു കിട്ടുന്നതോടെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുവാനും ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. ഇത് കേരളത്തിലെ വ്യവസായമേഖലയ്ക്കുതന്നെ പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വാങ്ങുന്നവര്‍ 15 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ വിറ്റഴിച്ചു ലാഭമുണ്ടാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഉല്‍പ്പാദകര്‍ക്ക് പണം നല്‍കുന്നത് അധിക ചെലവായ് മാറും. ഇതോടുകൂടി 15 - 45 ദിവസത്തിനുള്ളില്‍ വിറ്റഴിക്കാനാകുന്ന രീതിയില്‍ സ്റ്റോക്ക് ക്രമീകരിക്കേണ്ടതായും വരും. ഈ വര്‍ഷം മാര്‍ച്ച് 31 നകം അധിക തുക കൊടുത്തു തീര്‍ത്താല്‍ ആദായനികുതിയായ് കണക്കാക്കില്ല.

Business News Latest News