/kalakaumudi/media/post_banners/2d15cfba4e1e81f6953628fd168dc934f657c3e36fc3c9b11e1486b62593bb1b.jpg)
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ധനകാര്യ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി റിസര്‍വ് ബാങ്ക്. രാജ്യത്തെ മുന്‍നിര പേയ്‌മെന്റ് ആപ്പായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗത്തിന് അപ്രതീക്ഷിതമായി കഴിഞ്ഞ മാസം പ്രധാന സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റ് ഫിന്‍ടെക്കുകളുടെയും ഇടപാടുകള്‍ പരിശോധിക്കുന്നത്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും ഒരാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ തുറന്ന് കള്ളപ്പണ ഇടപാടുകള്‍ നടത്താന്‍ അവസരമൊരിക്കിയെന്നും ഉള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് പ്രധാന ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ നേരിടുന്നത്.
വര്‍ഷങ്ങളായി ഫിന്‍ടെക്ക് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ വളരെ അയഞ്ഞ സമീപനമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചിരുന്നത്. യു.പി.ഐ ജനപ്രിയമാക്കുന്നതിന് ഫിന്‍ടെക്കുകള്‍ വലിയ പങ്ക് വഹിച്ചതിനാല്‍ ഉദാരമായ നയമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. നിക്ഷേപം സ്വീകരിക്കുന്നതു മുതല്‍ വായ്പാ വിതരണവും മറ്റ് ധനകാര്യ സേവനങ്ങളും ഫിന്‍ടെക്കുകള്‍ വഴി നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ ഫിന്‍ടെക്കുകളുടെ നിയന്ത്രണത്തിലൂടെ കഴിയുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ധനകാര്യ തട്ടിപ്പുകളുടെ എണ്ണം 68 ശതമാനം ഉയര്‍ന്ന് 14,000 കടന്നിരുന്നു. മൊത്തം ഒരു ലക്ഷം കോടി രൂപയിലധികം തട്ടിപ്പാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ പണാപഹരണം തുടങ്ങിയവ ഗണ്യമായി കൂടുകയാണെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.