കൊച്ചിയില്‍ 'ഷിപ് റിപ്പയര്‍ ക്ലസ്റ്റര്‍ ' സ്ഥാപിക്കും; കേന്ദ്രമന്ത്രി

കൊച്ചിയില്‍ ഷിപ് റിപ്പയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍.

author-image
anu
New Update
കൊച്ചിയില്‍ 'ഷിപ് റിപ്പയര്‍ ക്ലസ്റ്റര്‍ ' സ്ഥാപിക്കും; കേന്ദ്രമന്ത്രി

 
കൊച്ചി: കൊച്ചിയില്‍ ഷിപ് റിപ്പയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍. ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ വ്യവസായ മേഖലയ്ക്കു കരുത്തു പകരുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.മാരിടൈം മേഖലയില്‍ ആഗോളതലത്തില്‍ മുന്നില്‍ എത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഷിപ്യാഡ് നിര്‍ണായക പങ്കാണു വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികള്‍ സജ്ജമായതോടെ 4 വര്‍ഷത്തിനകം ഷിപ്യാഡിന്റെ വരുമാനം 7000 കോടി രൂപയായി ഉയരും.

നേരിട്ടും അല്ലാതെയും 30,000 തൊഴില്‍ അവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കുന്നത്. ഷിപ്പിങ് മാരിടൈം മേഖലയില്‍ 25 വര്‍ഷത്തിനകം 80 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ മാരിടൈം ഉച്ചകോടിയില്‍ 10 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്കു ധാരണാപത്രം ഒപ്പുവച്ചു. ഉള്‍നാടന്‍ ജലപാതകളുടെ വികസനത്തിനു മുന്തിയ പരിഗണനയാണു നല്‍കിയത്. നദികളെ ബന്ധിപ്പിച്ചുള്ള വിനോദ സഞ്ചാരത്തിനുള്ള (റിവര്‍ ക്രൂസ്) സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 60,000 കോടി രൂപയാണു നിക്ഷേപിക്കുക.

നിലവിലുള്ള 2 ലക്ഷം യാത്രികരുടെ എണ്ണം 15 ലക്ഷമായി വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. രാജ്യത്തെ മേജര്‍ തുറമുഖങ്ങള്‍ ആകെ കൈകാര്യം ചെയ്യുന്ന ചരക്ക് 830 മില്യന്‍ മെട്രിക് ടണ്ണില്‍ നിന്ന് 1667 മില്യന്‍ മെട്രിക് ടണ്ണായി വര്‍ധിച്ചു. തുറമുഖ, ഷിപ്പിങ് മേഖലയുടെ വികസനത്തിനായി സാഗര്‍മാല പദ്ധതി ആരംഭിച്ചു. 227 പദ്ധതികള്‍ 1.47 ലക്ഷം കോടി രൂപ ചെലവിട്ടു നടപ്പാക്കി.

കപ്പലുകള്‍ ബെര്‍ത്ത് ചെയ്യാന്‍ സഹായിക്കുന്ന ടഗ്ഗുകളില്‍ ഡീസലിനു പകരം ഹരിത ഇന്ധനം ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീന്‍ ടഗ് ട്രാന്‍സിഷന്‍ പ്രോഗ്രാം പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ഷിപ്യാഡിന്റെ പുതിയ പദ്ധതികള്‍ മന്ത്രി സന്ദര്‍ശിച്ചു.

Business News Latest News