വായ്പ തിരിച്ചടവ് മുടങ്ങിയോ ? ; ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിലെത്തും

പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ കണ്ടൈത്തി അവരെ ഒരു പായ്ക്ക് ചോക്ലേറ്റ് ബോക്‌സുമായി സമീപിക്കാനാണ് ബാങ്കിന്റെ തീരുമാനം. ബാങ്കിൽ നിന്നുള്ള റിമൈൻഡർ കോളിന് മറുപടി നൽകാത്തവരെയാകും ഇത്തരത്തിൽ കാണുക.

author-image
Greeshma Rakesh
New Update
വായ്പ തിരിച്ചടവ് മുടങ്ങിയോ ? ; ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിലെത്തും

ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തു തിരിച്ചടവ് മുടങ്ങിയാൽ പിന്നെ വീട്ടിലേയ്ക്ക് വരുന്നത് ഗുണ്ടകളും, റിക്കവറി ഏജന്റുമാരുമായിരുന്നു.എന്നാൽ ഇതൊക്കെ പഴയകാര്യം. ഇപ്പോൾ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള നടപടികളും നിബന്ധനകളും ആർബിഐ കർശനമാക്കിയതോടെ ധനകാര്യ സ്ഥാപനങ്ങൾ പുതിയ വഴികൾ തേടുന്നുവെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇക്കാര്യത്തിൽ ഒരു മാതൃകയാകാൻ ഒരുങ്ങുകയാണ്.

ഉപയോക്താക്കളിൽ നിന്നു യഥാസമയം തിരിച്ചടവ് ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു പുതിയ നീക്കത്തിനു കാരണം. റീട്ടെയിൽ വായ്പകളിൽ വീഴ്ച വരുത്തുന്നവരെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ കണ്ടൈത്തി അവരെ ഒരു പായ്ക്ക് ചോക്ലേറ്റ് ബോക്‌സുമായി സമീപിക്കാനാണ് ബാങ്കിന്റെ തീരുമാനം. ബാങ്കിൽ നിന്നുള്ള റിമൈൻഡർ കോളിന് മറുപടി നൽകാത്തവരെയാകും ഇത്തരത്തിൽ കാണുക.

റിമൈൻഡർ കോളുകൾക്ക് പ്രതികരിക്കാത്തവർ തിരിച്ചടവ് മുടക്കാനുള്ള സാധ്യത കൂടുതലാണെന്നു ബാങ്ക് കരുതുന്നു. ഇവരെ മുൻകൂട്ടി അറിയിക്കാതെ സ്വന്തം വീടുകളിലെത്തി നേരിട്ടു കാണുകയാണ് പദ്ധതി. തിരച്ചടവ് മുടങ്ങുന്നതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും മറ്റും ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നു കരുതുന്നു.

ഇതുവഴി മെച്ചപ്പെട്ട കളക്ഷൻ ഉറപ്പാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതർ. ചില്ലറ വായ്പാ തോത് വർധിക്കുകയും, പലിശ നിരക്കു വർധനയുടെ സാഹചര്യത്തിൽ തിരച്ചടവിൽ ഉണ്ടാകുന്ന കാലതാമസവും കണക്കിലെടുത്താണ് മധുര പരിപാടിയെന്നു ഈ മേഖലയിലുള്ളവർ പറയുന്നു.

അടുത്തിടെ വായ്പാ തിരിച്ചുപിടിക്കൽ നടപടികളിൽ ആർബിഐ വലിയ അഴിച്ചുപണി നടത്തിയിരുന്നു. ഇതോടെ ബാങ്കുകളുടെ കടുംവെട്ടുകൾക്കു റിസർവ് ബാങ്ക് തടയിട്ടു. 2023 ജൂൺ പാദത്തിൽ എസ്ബിഐയുടെ റീട്ടെയിൽ ലോൺ ബുക്ക് 16.46 ശതമാനം വർധിച്ച് 12,04,279 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,34,111 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ലോൺ ബുക്ക് 33,03,371 കോടിയുടേതാണ്. വാർഷികാടിസ്ഥാനത്തിൽ ലോൺ ബുക്കിന്റെ വളർച്ച 13.9 ശതമാനമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയേജനപ്പെടുത്തുന്ന രണ്ട് ഫിൻടെക്കുകൾ വഴി റീട്ടെയിൽ കടം വാങ്ങുന്നവരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. തിരിച്ചടവ് മുടക്കാൻ സാധ്യതയുള്ളവരെ ബാങ്ക് പ്രതിനിധികൾ ചോക്ലേറ്റ് ബോക്‌സുമായി നേരിട്ടെത്തി കാണും.

വരാനിരിക്കുന്ന ഇഎംഐകളെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തുകയും, തിരിച്ചടവ് മുടങ്ങിയാലുള്ള പ്രശ്‌നങ്ങളെ പറ്റി അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് എസ്ബിഐ റിസ്‌ക് മാനേജിംഗ് ഡയറക്ടർ ഇൻ-ചാർജ് അശ്വിനി കുമാർ തിവാരി പറഞ്ഞു.

പദ്ധതി നിലവിൽ പൈലറ്റ് ഘട്ടത്തിലാണ്. ഏകദേശം 15 ദിവസം മുമ്പാണ് പദ്ധതി പരീക്ഷണം ആരംഭിച്ചത്. വിജയമാണെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും തിവാരി വ്യക്തമാക്കുന്നു. പദ്ധതിയുമായി ചേർന്നു പ്രവർത്തിക്കുന്ന 2 ഫിൻടെക്കുകളുടെ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം വിസമ്മതിച്ചു. കൂടുതൽ ഫിൻടെക്കുകളുമായി ബാങ്ക് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് നാലോ അഞ്ചോ മാസത്തേയ്‌ക്കെങ്കിലും പദ്ധതിയുടെ പരീക്ഷണം തുടരും.

india sbi Bussiness News Chocolate Experiment EMI