സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള നിര്‍മ്മാണ കേന്ദ്രമാകാന്‍ ഗുജറാത്ത്

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള നിര്‍മ്മാണ കേന്ദ്രമാകാന്‍ ഒരുങ്ങി ഗുജറാത്ത്.

author-image
anu
New Update
സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള നിര്‍മ്മാണ കേന്ദ്രമാകാന്‍ ഗുജറാത്ത്

 

അഹമ്മദാബാദ്: സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള നിര്‍മ്മാണ കേന്ദ്രമാകാന്‍ ഒരുങ്ങി ഗുജറാത്ത്. ഇതു സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചു. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ നിക്ഷേപം വന്‍തോതില്‍ ഗുജറാത്തിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. സെമികണ്ടക്ടര്‍ ചിപ്പുകളുടെ വ്യവസായ വികസനത്തിന് സമഗ്ര നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.

സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണ രംഗത്തെ ആഗോള കമ്പനിയായ മൈക്രോണിന് പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ സാനന്ദില്‍ ഭൂമി ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കിയ നടപടി ഈ മേഖലയിലെ ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

നിക്ഷേപ സംഗമത്തിനോടനുബന്ധിച്ച് വികസിത ഗുജാത്ത് @2047 നയരേഖയും സര്‍ക്കാര്‍ പുറത്തിറക്കി. വൈബ്രന്റ് ഗുജറാത്തിന്റെ പത്താമത് എഡിഷനില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള 1.3 ലക്ഷം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മാരുതി സുസുക്കി, മൈക്രോണ്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ മുന്‍നിര കോര്‍പ്പറേറ്റുകള്‍ ഗുജറാത്തില്‍ വന്‍ നിക്ഷേപം നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ 234 കമ്പനികളുമായി 10.8 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പത്ത് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

Business News Latest News