ദുരഭിമാനക്കൊല; തമിഴ്‌നാട്ടില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിച്ചതിനാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

author-image
Greeshma Rakesh
New Update
ദുരഭിമാനക്കൊല; തമിഴ്‌നാട്ടില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

കൃഷ്ണഗിരി: വീണ്ടും തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടികൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25), അമ്മ കണ്ണമ്മാള്‍ (65) എന്നിവരാണ് മരിച്ചത്. സുഭാഷിന്റെ അച്ഛന്‍ ദണ്ഡപാണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിച്ചതിനാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പ്രതി ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതെസമയം സുഭാഷിന്റെ ഭാര്യ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്.മൂന്നു മാസം മുന്‍പാണ് സുഭാഷ് താഴ്ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് സുഭാഷ് വിവാഹം കഴിച്ചത്.

എന്നാല്‍ ഈ വിവാഹത്തോട് ദണ്ഡപാണിക്ക് കടുത്ത  എതിര്‍പ്പായിരുന്നു.

അമ്മയുടേയും മുത്തശിയുടേയും പിന്തുണയോടെയാണ് സുഭാഷ് ഈ പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിച്ചത്. പിതാവിന്റെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തിനുശേഷം സുഭാഷ് വീട്ടില്‍നിന്ന് മാറിത്താമസിക്കുകയായിരുന്നു.വിവാഹശേഷം വെള്ളിയാഴ്ചയാണ് സുഭാഷും ഭാര്യയും വീട്ടിലെത്തിയത്. പിതാവിന്റെ എതിര്‍പ്പ് വകവയ്ക്കാതെ രാത്രി അവിടെ തങ്ങി. ഉറങ്ങിക്കിടക്കുകയായിരുന്ന സുഭാഷിനെ പുലര്‍ച്ചെ ദണ്ഡപാണി കത്തികൊണ്ട് വെട്ടുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ച കണ്ണമ്മാളിനെയും ഇയാള്‍ വെട്ടി. ഇരുവരും തല്‍ക്ഷണം മരിച്ചു. സുഭാഷിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും വെട്ടേറ്റു. ഇവര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.

കൃഷ്ണഗിരി ജില്ലയില്‍ ഒരു മാസം മുന്‍പും സമാനമായ സംഭവം നടന്നിരുന്നു. അന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്നും ജാതി മാറിയുള്ള വിവാഹവും അതിനോടുള്ള പെണ്‍കുട്ടിയുടെ പിതാവിന്റെ എതിര്‍പ്പുമായിരുന്നു കൊലപാകതത്തിലേക്കു നയിച്ചത്.

Crime News Malayalam News Tamil Nadu Honor killing