ശമ്പളം ചോദിക്കുമ്പോള്‍ അപമാനവും ആക്രമണവും; സഹികെട്ട് ഹോട്ടലുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി 15 കാരന്‍

ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂരില്‍ ശമ്പളം നല്‍കാതെ അവഹേളിച്ച ഹോട്ടലുടമയെ 15 കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗോപാല്‍പൂരില്‍ ഹോട്ടലുടമയായിരുന്ന 37കാരനാണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
ശമ്പളം ചോദിക്കുമ്പോള്‍ അപമാനവും ആക്രമണവും; സഹികെട്ട് ഹോട്ടലുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി 15 കാരന്‍

ഒഡീഷ: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂരില്‍ ശമ്പളം നല്‍കാതെ അവഹേളിച്ച ഹോട്ടലുടമയെ 15 കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗോപാല്‍പൂരില്‍ ഹോട്ടലുടമയായിരുന്ന 37കാരനാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 29 ന് പുലര്‍ച്ചെയാണ് ഹോട്ടലുടമ കൊലപ്പെട്ടതെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

1500 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു ഭഞ്ജനഗര്‍ പ്രദേശത്തു നിന്നുള്ള 15 വയസുകാരന്‍ ഹോട്ടലില്‍ ജോലിക്ക് എത്തുന്നത്. എന്നാല്‍ ശമ്പളം കൊടുക്കാതെ ഹോട്ടലടുമ കുട്ടിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ച് പോകാനൊരുങ്ങിയ കുട്ടിയെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലില്‍ തുടരാന്‍ നിര്‍ബന്ധിച്ചു.

സഹികെട്ടാണ് കുട്ടി ഹോട്ടലുടമയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. നവംബര്‍ 29 ന് പുലര്‍ച്ചെ ഹോട്ടലുടമ താമസിക്കുന്ന വാടക മുറിയിലെത്തിയ 15 വയസുകാരന്‍ ഉറങ്ങിക്കിടക്കുന്ന 37 കാരനെ ആദ്യം ഒരു സിമന്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു.

തുടര്‍ന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് നിരവധി തവണ മര്‍ദ്ദിച്ചു. മരണം ഉറപ്പാക്കിയതിന് ശേഷം വാതില്‍ പുറത്തു നിന്നും പൂട്ടി കുട്ടി അവിടെ നിന്ന് പോയി.

രണ്ട് ദിവസമായി ഹോട്ടല്‍ തുറന്നിരുന്നില്ല. ഉടമ നാട്ടില്‍ പോയതായാണ് പ്രദേശവാസികള്‍ കരുതിയിരുന്നത്. ഒടുവില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചതായി ഗഞ്ചം പൊലീസ് സൂപ്രണ്ട് അറിയിച്ചു.

 

Crime odisha