തമിഴ്‌നാട്ടില്‍ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധന്‍ വെട്ടേറ്റ് മരിച്ച നിലയില്‍

മരിച്ച ശെല്‍വവും അയല്‍ക്കാരും ബന്ധുക്കളുമായ ചിലരും തമ്മില്‍ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ സംശയം.

author-image
Greeshma Rakesh
New Update
തമിഴ്‌നാട്ടില്‍ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധന്‍ വെട്ടേറ്റ് മരിച്ച നിലയില്‍

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരന്‍ വെട്ടേറ്റ് മരിച്ച നിലയില്‍. കാഡ്പാഡി ലത്തേരി സ്വദേശിയായ ശെല്‍വമാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ശെല്‍വത്തെ മകള്‍ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് വീടിന്റെ വരാന്തയില്‍ കിടന്നാണ് ഉറങ്ങിയത്. എന്നാല്‍ രാവിലെ വാതില്‍ തുറന്നുനോക്കുമ്പോള്‍ വരാന്തയില്‍ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. അതേസമയം രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ ലത്തേരി പൊലീസെത്തി മൃതശരീരം അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മരിച്ച ശെല്‍വവും അയല്‍ക്കാരും ബന്ധുക്കളുമായ ചിലരും തമ്മില്‍ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ സംശയം. ശെല്‍വവുമായി തര്‍ക്കമുണ്ടായിരുന്നവരെ പൊലീസ് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്‌തെങ്കിലും ഇതുവരേയും വിവരമൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

tamilnadu death Crime News