തെലുങ്കാനയില്‍ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ 'സുകുമാരക്കുറുപ്പ് മോഡല്‍' കൊലപാതകം

തെലുങ്കാനയില്‍ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ 'സുകുമാരക്കുറുപ്പ് മോഡല്‍' കൊലപാതകം. ഏഴ് കോടിയിലധികം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ശ്രമം.

author-image
Shyma Mohan
New Update
തെലുങ്കാനയില്‍ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ 'സുകുമാരക്കുറുപ്പ് മോഡല്‍' കൊലപാതകം

ഹൈദരാബാദ്: തെലുങ്കാനയില്‍ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ 'സുകുമാരക്കുറുപ്പ് മോഡല്‍' കൊലപാതകം. ഏഴ് കോടിയിലധികം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊല ഏറ്റില്ല. കുടുംബത്തെയടക്കം പിടികൂടി പോലീസ്.

നാല്‍പത്തിനാലുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് തന്റെ രൂപസാദൃശ്യമുള്ളയാളെ കാറിനുള്ളിലിട്ട് കത്തിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയും രണ്ട് ബന്ധുക്കളും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. തെലങ്കാന സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു മുഖ്യപ്രതി. ഓഹരിവിപണിയില്‍ 85 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതോടെ ഇത് നികത്താന്‍ പദ്ധതി തയ്യാറാക്കുകായിരുന്നു. തുടര്‍ന്ന് തന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഒരാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഭാര്യയും ബന്ധുക്കളും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7.4 കോടി രൂപയുടെ 25 ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ തന്റെ പേരില്‍ വാങ്ങിയതായി പോലീസ് പറഞ്ഞു. ഇത് ലഭിക്കാന്‍ തന്റെ രൂപസാദ്യശ്യമുള്ള ഒരാളെ കണ്ടെത്താനായി ശ്രമം. ഒടുവില്‍ ജനുവരി എട്ടിന് മുഖ്യപ്രതിയും മറ്റൊരു പ്രതിയും നിസാമാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരാളെ കണ്ടെത്തി. ഇയാളെ തെറ്റിദ്ധരിപ്പിച്ച് തല മൊട്ടയടിക്കുകയും ഉദ്യോഗസ്ഥന്റെ വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെങ്കടപൂര്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിയ മുഖ്യപ്രതി കാറിനുള്ളിലും പുറത്തും പെട്രോള്‍ ഒഴിച്ചു. കൂടാതെ കൊല്ലപ്പെട്ടയാളോട് കാറിന്റെ മുന്‍ നിരയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ ഇത് വിസമ്മതിച്ചപ്പോള്‍ കോടാലിയും വടിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കാറില്‍ കയറ്റുകയും ചെയ്തു. തുടര്‍ന്നാണ് വാഹനത്തിന് തീയിട്ടത്. പിന്നീട് വെങ്കടപൂരിലെ ഒരു തോട്ടില്‍ പൂര്‍ണമായും കത്തിനശിച്ച കാറില്‍ നിന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഒരു ബാഗില്‍ നിന്ന് കണ്ടെത്തിയ ഐഡി കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനാണ് മരിച്ചതെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഈ ജീവനക്കാരന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നതിനായി തന്റെ മരണം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

 

 

Sukumara Kurup 2.0