3 വയസ്സുകാരിയെ കൊന്ന് ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍

മൂന്ന് വയസ്സുകാരിയെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് വഴിയില്‍ കളഞ്ഞത്.

author-image
Shyma Mohan
New Update
3 വയസ്സുകാരിയെ കൊന്ന് ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ മൂന്ന് വയസ്സുകാരിയെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് വഴിയില്‍ കളഞ്ഞത്. സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റിലായി.

മൂന്ന് വയസുകാരിയായ മകളെ കൊന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. സുനിത എന്ന യുവതിയും കാമുകനായ മാള്‍ട്ട എന്ന സണ്ണിയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. കനാലില്‍ തള്ളാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നതെങ്കിലും റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയോടെ മകള്‍ കിരണിനെ അമ്മ സുനിതയാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സണ്ണിയുടെ സഹായത്തോടെ മൃതദേഹം ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. പിറ്റേന്ന് രാവിലെ 6.10 ന് ഇരുവരും ട്രെയിനില്‍ കയറി. ട്രെയിന്‍ ഫതുഹി റെയില്‍വേ സ്റ്റേഷന് മുമ്പുള്ള കനാലിന് കുറുകെയുള്ള പാലത്തിലെത്തിയപ്പോള്‍ മൃതദേഹം വലിച്ചെറിഞ്ഞു. എന്നാല്‍ കനാലില്‍ വീഴാതെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു.

മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സുനിതയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ഇതിന് പിന്നാലെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മരിച്ച മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ച് കുട്ടികളാണ് സുനിതയ്ക്കുള്ളത്. രണ്ടു മക്കളോടൊപ്പം സണ്ണിയോടൊപ്പമാണ് യുവതിയുടെ താമസം. മറ്റ് മൂന്ന് കുട്ടികള്‍ പിതാവിനൊപ്പമാണ്.

Rajasthan Crime