പിറന്നാള്‍ ആഘോഷത്തിനെത്തിയ കാമുകനെ കണ്മുന്നിലിട്ട് വെട്ടിക്കൊന്ന് അമ്മാവന്‍; പിന്നാലെ 18-കാരി ജീവനൊടുക്കി

പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍മാറും മുന്‍പേ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു.

author-image
Greeshma Rakesh
New Update
പിറന്നാള്‍ ആഘോഷത്തിനെത്തിയ കാമുകനെ കണ്മുന്നിലിട്ട് വെട്ടിക്കൊന്ന് അമ്മാവന്‍; പിന്നാലെ 18-കാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍മാറും മുന്‍പേ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്.

 

ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. പിറന്നാള്‍ ദിവസം അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ എത്തിയ പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വഴക്കിനിടെ അമ്മാവന്‍ വിഗ്നേഷ് കത്തികൊണ്ട് പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രശാന്തിന്റെ കൊലപാതകത്തിനുശേഷം കടുത്ത മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

 

വിവരം അറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ധന്യയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍നിന്ന് രണ്ടുദിവസം മുന്‍പാണ് ധന്യ ചികിത്സകഴിഞ്ഞ് തിരികെ വന്നത്. വെള്ളിയാഴ്ച അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്കൊപ്പമാക്കി പണിക്കുപോയി.

നല്ല തലവേദനയാണെന്ന് പറഞ്ഞ് മുത്തശ്ശിയെ മരുന്നുവാങ്ങിക്കാന്‍ അയച്ചശേഷം, ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് ചെട്ടിപാളയം പോലീസ് പറഞ്ഞു. മുത്തശ്ശി മടങ്ങിവന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ മാതാപിതാക്കളെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെട്ടിപാളയം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

 

murder love Crime News Suicde Coimbatore