ഒമ്പത് ലക്ഷത്തിന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍ വിറ്റു; മുന്‍ മോര്‍ച്ചറി ജീവനക്കാരി അറസ്റ്റില്‍

അര്‍ക്കന്‍സാസ് മോര്‍ച്ചറിയിലെ മുന്‍ ജീവനക്കാരിയായ കാന്‍ഡേസ് ചാപ്മാന്‍ സ്‌കോട്ട് ആണ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെന്‍സില്‍വാനിയക്കാരന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍ വിറ്റത്.

author-image
Greeshma Rakesh
New Update
ഒമ്പത് ലക്ഷത്തിന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍ വിറ്റു; മുന്‍ മോര്‍ച്ചറി ജീവനക്കാരി അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്ക് മനുഷ്യശരീര ഭാഗങ്ങള്‍ വിറ്റതിന് മോര്‍ച്ചറി മുന്‍ജീവനക്കാരി തടവില്‍. അര്‍ക്കന്‍സാസ് മോര്‍ച്ചറിയിലെ മുന്‍ ജീവനക്കാരിയായ കാന്‍ഡേസ് ചാപ്മാന്‍ സ്‌കോട്ട് ആണ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെന്‍സില്‍വാനിയക്കാരന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍ വിറ്റത്.

കോടതി രേഖകള്‍ അനുസരിച്ച് സ്‌കോട്ട് ഒരു മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് തലയോട്ടി, എല്ലുകള്‍, പല്ലുകള്‍ എന്നിവയൊക്കെ എടുത്ത് ഒരു പെന്‍സില്‍വാനിയക്കാരന് വില്‍ക്കുകയായിരുന്നു എന്നാണ്. $11,000 - (ഏകദേശം ഒമ്പത് ലക്ഷം രൂപ) -നാണ് വിറ്റത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സ്‌കോട്ടിനെതിരെ മോഷണമടക്കം നിരവധി കുറ്റങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്.

2021 -ല്‍ പെന്‍സില്‍വാനിയക്കാരനാന് എംബാം ചെയ്ത ഒരു പൂര്‍ണ മനുഷ്യ മസ്തിഷ്‌കം നല്‍കാം എന്നും സ്‌കോട്ട് വാഗ്ദ്ധാനം ചെയ്തിരുന്നുവത്രെ. സ്‌കോട്ടും ഇയാളും തമ്മില്‍ ഒമ്പതുമാസത്തിലേറെയായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭ്രൂണങ്ങള്‍, ഹൃദയം, ജനനേന്ദ്രിയങ്ങള്‍, ശ്വാസകോശങ്ങള്‍, ചര്‍മ്മം, തലച്ചോറ്, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവയെല്ലാമാണ് വില്‍പന നടത്തിയിരിക്കുന്നത്.

വിചാരണ പൂര്‍ത്തിയാകുന്നത് വരെയും സ്‌കോട്ടിന് ജയിലില്‍ തന്നെ കഴിയേണ്ടി വരും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച നടന്ന ഒരു വിചാണക്കിടയില്‍, അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണിയായ അമന്‍ഡ ജെഗ്‌ലി മജിസ്ട്രേറ്റ് ജഡ്ജി ജെ. തോമസ് റേയോട് സ്‌കോട്ട് രക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സ്‌കോട്ടിന്റെ പെരുമാറ്റം അത്ഭുതകരവും ആക്ഷേപകരവുമാണ് എന്ന് ജെഗ്‌ലി വിശേഷിപ്പിച്ചു. ഇവര്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട് എന്നും ജെഗ്‌ലി സൂചിപ്പിച്ചു. ഇതെല്ലാം അംഗീകരിച്ചു എങ്കിലും അപകടസാധ്യത ഉണ്ടെങ്കില്‍ മാത്രമേ സ്‌കോട്ടിനെ കൂടുതല്‍ കാലത്തേക്ക് ജയിലില്‍ നിര്‍ത്താന്‍ സാധിക്കൂ എന്ന് ജഡ്ജി പറഞ്ഞു.

Arrest Crime News