വീണ്ടും നാടിനെ നടുക്കി നരബലി; പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി, അറസ്റ്റ്

കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ്

author-image
Greeshma Rakesh
New Update
വീണ്ടും നാടിനെ നടുക്കി നരബലി; പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി, അറസ്റ്റ്

 

ലക്‌നൗ: പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പാര്‍സ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് പത്തുവസ്സുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. പാര്‍സ വില്ലേജിലെ കൃഷ്ണ വര്‍മ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി മുതലാണ് കാണായത്.

എന്നാല്‍ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹമാണ് പൊലീസിന് കണ്ടെത്താനായത്. കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസികപ്രശ്‌നം നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടായിരുന്നു. പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ അനൂപ് ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.

മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തിയത്. അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും ഉണ്ടായിരുന്നു. മൂവരും ചേര്‍ന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

 

പ്രതികളായ അനൂപ്, ചിന്താരം, വിവേകിന്റെ അമ്മാവന്‍ എന്നിവരെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അതെ സമയം മാസങ്ങള്‍ക്കുമുമ്പ് മന്ത്രവാദത്തിനായി കൊണ്ടുപോയ രണ്ടുവയസ്സുകാരിയെ പൊലീസ് രക്ഷിച്ചിരുന്നു.

കന്യാകുമാരി തക്കലയില്‍ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളില്‍ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. മന്ത്രവാദിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ കാരക്കൊണ്ടാന്‍വിള സ്വദേശി രാസപ്പന്‍ ആശാരിയെ തക്കല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ കണ്ട രാസപ്പന്‍ ആശാരി തട്ടിക്കൊണ്ടുപോവുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പൊലീസില്‍ പരാതി നല്‍കി.

കുട്ടി കിണറ്റില്‍ വീണുകാണുമെന്ന പ്രതീക്ഷയില്‍ ഫയര്‍ഫോഴ്‌സിനെ എത്തിച്ച് വെള്ളംവറ്റിച്ച് നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരില്‍ നിന്ന് വിവരം കിട്ടുന്നത്. തുടര്‍ന്ന് അവിടെയെത്തിയ പൊലീസ് കുട്ടിയെ രക്ഷിച്ചെടുക്കുകയായിരുന്നു.

Crime Human Sacrifice Uttarpradesh Arrest