ഏഴുവിവാഹം, യുവതികളുടെ വൃക്ക വില്‍പ്പന നടത്തി; പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

പതിനൊന്നുവര്‍ഷംമുമ്പ് ഏഴുവിവാഹം ചെയ്യുകയും രണ്ടുപേരുടെ വൃക്കവില്‍പ്പന നടത്തുകയും ചെയ്ത കേസിലെ പ്രതിയാണ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മുങ്ങിയത്.

author-image
Greeshma Rakesh
New Update
ഏഴുവിവാഹം, യുവതികളുടെ വൃക്ക വില്‍പ്പന നടത്തി; പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

 
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി വിവാഹത്തട്ടിപ്പ്, വൃക്കവില്‍പ്പന തുടങ്ങിയ കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ഇബ്‌നു എന്ന മുജീബി(45)നായി അന്വേഷണം ശക്തമാക്കി പോലീസ്. പതിനൊന്നുവര്‍ഷംമുമ്പ് ഏഴുവിവാഹം ചെയ്യുകയും രണ്ടുപേരുടെ വൃക്കവില്‍പ്പന നടത്തുകയും ചെയ്ത കേസിലെ പ്രതിയാണ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മുങ്ങിയത്.

ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള കേരള പോലീസിന്റെ ക്രൈംസ്‌ക്വാഡ് സംഘം പ്രതിക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചു. ഇയാള്‍ കേരളത്തിലില്ലെന്നാണ് പോലീസിന്റെ നിഗമനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടത്താന്‍ സാധ്യത കണക്കിലെടുത്ത് ഇയാളുടെ തട്ടിപ്പിന്റെ രീതി സംബന്ധിച്ച് എല്ലാവര്‍ക്കും വിവരങ്ങള്‍ കൈമാറി. പ്രതിയെ കണ്ടെത്തുന്നതിനായി ദേശീയ, സംസ്ഥാന ഗ്രൂപ്പുകളില്‍ ഇയ്യാളുടെ ഫോട്ടോ ഷെയര്‍ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്ത യോഗത്തില്‍ കേസിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഇയാളുടെ കുറ്റകൃത്യം ചെയ്യുന്ന രീതിയും വിശദീകരിച്ചിരുന്നു. വൃക്ക മാറ്റിവെക്കുമ്പോള്‍ പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ അത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലീസിന് ഉടന്‍ ഇടപെടാന്‍ സാധിക്കുമെന്നും ഡി.സി.പി. വ്യക്തമാക്കി.

 

2012 ഒക്ടോബറില്‍ കുറ്റിക്കാട്ടൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ ഇരുപത്താറുകാരിയായ യുവതിയുടെ 3.38 ലക്ഷം രൂപയും അരപ്പവന്റെ സ്വര്‍ണവുമായി മുങ്ങിയ കേസിലാണ് അവസാനമായി അറസ്റ്റിലാകുന്നത്. മെഡിക്കല്‍ കോളേജ് പോലീസാണ് അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയി. കോട്ടയം, ആലുവ സ്വദേശികളായ യുവതികളുടെ വൃക്കവില്‍പ്പന നടത്തിയ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Crime News kerala police Investigation Organ Sale Marriage Fraud