ചുണ്ടില്‍ ലിപ്സ്റ്റിക്, തലയില്‍ ഷാള്‍, ജീവനക്കാരിയുടെ തല തകര്‍ത്തു; മുമ്പും സ്ത്രീവേഷത്തില്‍ മോഷണശ്രമം

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് സംഭവം.ചുണ്ടില്‍ ലിപ്സ്റ്റിക്കും തലയിലൂടെ ഷാളുമിട്ടെത്തിയാണ് ധനേഷ് രമയെ ആക്രമിച്ചത്.

author-image
Greeshma Rakesh
New Update
ചുണ്ടില്‍ ലിപ്സ്റ്റിക്, തലയില്‍ ഷാള്‍, ജീവനക്കാരിയുടെ തല തകര്‍ത്തു; മുമ്പും സ്ത്രീവേഷത്തില്‍ മോഷണശ്രമം

 

അരിമ്പൂര്‍(തൃശ്ശൂര്‍): പെണ്‍വേഷം കെട്ടിവന്ന യുവാവ് കുന്നത്തങ്ങാടിയിലെ തുണിക്കടയില്‍ ജീവനക്കാരിയുടെ തല തല്ലിപ്പൊളിച്ചു. കുന്നത്തങ്ങാടി പടിഞ്ഞാറേ ഇറക്കത്തുള്ള പ്രഭ എന്ന കടയിലെ ജീവനക്കാരി വട്ടപ്പറമ്പത്ത് രമയ്ക്കാണ് (47) കത്രികകൊണ്ടുള്ള അടിയേറ്റത്. രമയെ തൃശ്ശൂരിലെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ തലയ്ക്ക് 49 തുന്നലുള്ളതായി പോലീസ് പറഞ്ഞു. വലതു കൈയുടെ എല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ പാലൊളി ധനേഷി(കണ്ണന്‍-46)നെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് സംഭവം.ചുണ്ടില്‍ ലിപ്സ്റ്റിക്കും തലയിലൂടെ ഷാളുമിട്ടെത്തിയാണ് ധനേഷ് രമയെ ആക്രമിച്ചത്. ഇയാള്‍ ഗവ. യു.പി. സ്‌കൂളിന് മുന്നിലൂടെ നടന്നാണ് കടയിലെത്തിയതെന്ന് അവിടെയുണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരി പറഞ്ഞു. ഇയാളുടെ കൈയില്‍ രണ്ട് സഞ്ചിയുണ്ടായിരുന്നു. തല മുണ്ഡനം ചെയ്ത് കറുത്ത കണ്ണട ധരിച്ചിരുന്നു.

 

കടയില്‍ കയറിയ ധനേഷ് കുട്ടികളുടെ ഉടുപ്പ് ആവശ്യപ്പെട്ടു. എടുക്കാന്‍ തിരിഞ്ഞപ്പോഴായിരുന്നു ആക്രമണം. തലയ്ക്കടിയേറ്റ രമ എതിര്‍ത്തതോടെ ഇയാള്‍ വീണ്ടും ആക്രമിച്ചു. രമയുടെ കരച്ചില്‍കേട്ട് ലോട്ടറി വാങ്ങാനെത്തിയവരാണ് ധനേഷിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ധനേഷിനെ വഴിയോരത്തെ ഇരുമ്പുകാലില്‍ കെട്ടിയിട്ടു. നാട്ടുകാരാണ് ആംബുലന്‍സില്‍ രമയെ ആശുപത്രിയിലെത്തിച്ചത്.

രമയുമായി മുന്‍പരിചയമുള്ളയാളല്ല പ്രതി. ഗള്‍ഫിലായിരുന്ന ധനേഷ് നാട്ടിലെത്തിയശേഷം ഫാം ആരംഭിച്ചിരുന്നു. കുന്നത്തങ്ങാടിയില്‍ ഹോട്ടല്‍ നടത്താനായി കെട്ടിടം വാടകയ്ക്കെടുത്തിരുന്നു. നഷ്ടമായതോടെ ഓട്ടോറിക്ഷ വാങ്ങി. പിന്നീട് ലോട്ടറിക്കടയും നടത്തിയിരുന്നു. ഇയാള്‍ക്ക് കടുത്ത സാമ്പത്തികബാധ്യതയുണ്ട്.

അതെസമയം കഴിഞ്ഞയാഴ്ച ഇയ്യാള്‍ പര്‍ദ ധരിച്ച് ഇവിടെ എത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ചതായും പറയുന്നു.തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂം പോലീസെത്തിയാണ് ധനേഷിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. ദാസ്, എസ്.ഐ. ഐശ്വര്യ എന്നിവരടങ്ങിയ സംഘം മേല്‍നടപടി സ്വീകരിച്ചു.

thrissur Crime News Malayalam News