മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം നല്‍കി കൊലപ്പെടുത്തി; ചെറുമകന്‍ അറസ്റ്റില്‍

തമിഴ്‌നാട് വില്ലുപുരത്ത് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍. കളുവു അറുമുഖനും ഭാര്യ മണി കളവുമാണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം നല്‍കി കൊലപ്പെടുത്തി; ചെറുമകന്‍ അറസ്റ്റില്‍

വില്ലുപുരം: തമിഴ്‌നാട് വില്ലുപുരത്ത് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍. കളുവു അറുമുഖനും ഭാര്യ മണി കളവുമാണ് കൊല്ലപ്പെട്ടത്.

പില്ലൂര്‍ സ്വദേശി അരുള്‍ ശക്തിയാണ് പിടിയിലായത്. വൈകുന്നേരമാണ് അച്ഛന്റെ മാതാപിതാക്കളുടെ വീട്ടിലെത്തിയ ഇയാള്‍ ഇവര്‍ക്ക് വിഷം ചേര്‍ത്ത പാനീയം നല്‍കുകയായിരുന്നു.

അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും വൈകുന്നേരത്തോടെ മരിച്ചു.മദ്യ ലഹരിയില്‍ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ അരുള്‍ ശക്തി മാതാപിതാക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഒളിവില്‍ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പില്ലൂരിലെ വീട്ടില്‍ കളുവു അറുമുഖനും ഭാര്യയും തനിച്ചായിരുന്നു താമസിച്ചിരുന്നത്.

അരുള്‍ ശക്തി പതിവായി ഇവരെ കാണാനെത്താറുണ്ടായിരുന്നു.മദ്യപിച്ച ശേഷമായിരുന്നു അരുള്‍ ശക്തി 16ാം തിയതി ഇവരുടെ അടുത്ത് എത്തിയത്. വീട് അരുള്‍ ശക്തിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത് വൃദ്ധ ദമ്പതികള്‍ നിരസിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാള്‍ വൃദ്ധ ദമ്പതികള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയത്. വിഷം കഴിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദമ്പതികള്‍ മരിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഇതിന് പിന്നാലെ കാദംബലിയൂരില്‍ താമസിക്കുന്ന പിതാവിനെ വിളിച്ച് ഇവരെ കൊന്നുവെന്ന വിവരം അരുള്‍ ശക്തി അറിയിക്കുകയായിരുന്നു.

യുവാവിന്റെ പിതാവ് ഇത് കേട്ട് ഭയന്ന് അയല്‍ക്കാരെ വിളിച്ച് വൃദ്ധ ദമ്പതികളേക്കുറിച്ച് തിരക്കുകയായിരുന്നു. വീട്ടിലെത്തിയ അയല്‍വാസിയാണ് ദമ്പതികള്‍ അവശനിലയിലായി കിടക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്.

tamilnadu murder