കല്യാണത്തിന് മുന്നെ ഗര്‍ഭിണി; നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍...

ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മാലതി ഗര്‍ഭിണിയായതോടെ മാര്‍ച്ച് മാസത്തിലാണ് ഇരുവരും ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തിയത്.

author-image
Greeshma Rakesh
New Update
കല്യാണത്തിന് മുന്നെ ഗര്‍ഭിണി; നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍...

 

ഇടുക്കി: കമ്പംമെട്ടില്‍ കമിതാക്കള്‍ നവജാതശിശുവിനെ മരണത്തിന് പിന്നില്‍ ദുരഭിമാനമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഇടുക്കിയിലെ കമ്പംമെട്ടില്‍ നവജാതശിശുവിനെ അച്ഛനമ്മമാര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെുത്തിയത്. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. വിവാഹത്തിനു മുമ്പ് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു.

 

കമ്പംമെട്ടിനു സമീപത്തെ ഏലത്തോട്ടത്തില്‍ പണിക്കെത്തിയതായിരുന്നു മധ്യപ്രദേശിലെ മണ്ഡല്‍ സ്വദേശികളായ സാധുറാമും മാലതിയും. എന്നാല്‍ ഇരുവരും വിവാഹിതരാണെന്നാണ് കൂടെ ജോലി ചെയ്തിരുന്നരോടെല്ലാം പറഞ്ഞിരുന്നത്. ഏഴാം തീയതി പുലര്‍ച്ചെ മാലതി ശുചിമുറിയില്‍ പ്രസവിച്ചു. തുടര്‍ന്ന് കുട്ടിയെ കട്ടിലില്‍ കിടത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. താഴെ വീണ് കുഞ്ഞിന്റെ തലക്ക് പരുക്കേറ്റിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

 

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. രാവിലെ സാധുറാം തങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന തോട്ടമുടമയോട് ഭാര്യ പ്രസവിച്ചെന്നും കുഞ്ഞിന് അനക്കമില്ലെന്നും ചെന്ന് പറഞ്ഞു.പിന്നീട് തോട്ടം ഉടമ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി മാലതിയെയും കുഞ്ഞിനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാലതിക്ക് ചികിത്സ നല്‍കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് അയക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മാലതി ഗര്‍ഭിണിയായതോടെ മാര്‍ച്ച് മാസത്തിലാണ് ഇരുവരും ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തിയതെന്ന് കമ്പംമെട്ട് എസ്എച്ച്ഒ വി എസ് അനില്‍ കുമാര്‍ പറഞ്ഞു.

വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്റെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് സാധുറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതോടെയാണ് മാലതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Idukki murder Crime News NewBorn Baby Arrest