ലഖ്‌നൌ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. അഞ്ചും ഏഴും വയസ്സുള്ള ശില്‍പ്പി, രോഷ്‌നി എന്നീ കുട്ടികളെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂത്ത സഹോദരിയായ അഞ്ജലിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ശില്‍പിയും റോഷ്നിയും വീട്ടില്‍ തനിച്ചായിരുന്നു.
കുട്ടികളുടെ അമ്മ സുശീല വൈകീട്ട് 5 മണിക്ക് കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയതായിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉടനെ കാണ്‍പൂര്‍ സോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കുട്ടികളെ കൊലപ്പെടുത്തിയത് അവരുമായി അടുപ്പമുള്ളവരായിരിക്കാമെന്ന് അദ്യം മുതല്‍ തന്നെ പൊലീസ് സംശയിച്ചിരുന്നു.
കുടുംബാംഗങ്ങളെ എല്ലാവരെയും ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ കുട്ടികളുടെ മൂത്ത സഹോദരി അഞ്ജലി കുറ്റം സമ്മതിച്ചു. മണ്‍വെട്ടി കൊണ്ടാണ് അഞ്ജലി കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അമ്മ പുറത്തുപോയപ്പോള്‍ കാമുകന്‍ വീട്ടില്‍ വന്നെന്നും തങ്ങള്‍ അടുത്തിടപഴകുന്നത് സഹോദരിമാര്‍ കണ്ടെന്നും അഞ്ജലി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
സഹോദരിമാര്‍ സംഭവം പുറത്തുപറയുമെന്ന് പേടിച്ചുകൊണ്ടാണ് കൊലപാതകം നടത്തിയത്. വസ്ത്രത്തിലെ രക്തക്കറ കഴുകുകയും ആയുധം വൃത്തിയാക്കുകയും ചെയ്തു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കഴുകിയ വസ്ത്രങ്ങളും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.