/kalakaumudi/media/post_banners/6d39b20bdc81d22833e6b081a79f812940ec0d9188fcd179065c25d8ad1c5b6c.jpg)
ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി തന്റെ സത്യാഗ്രഹവും അക്രമരഹീത പ്രസ്ഥാനവും കൊണ്ട് ചെറുത്ത മഹാത്മാ ഗാന്ധി ഭാരതത്തില്‍ ഒരു രക്തരഹിത വിപ്ലവം യാഥാര്‍ത്ഥ്യമാക്കി. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ അവിടുത്തെ കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരടിച്ചിരുന്നു. ഇതേ രീതിയില്‍, അമേരിക്കയിലെ നീഗ്രോകള്‍ക്ക് മറ്റുള്ളവരുടേതുപോലെ തുല്യ അവകാശങ്ങളും പരിഗണനകളും വേണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ്വസ്വലനായൊരു വ്യക്തിത്വമുണ്ടായിരുന്നു. നീഗ്രോകള്‍ക്ക് സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ട അവസരത്തിലായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. നീഗ്രോകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി അദ്ദേഹം പൊരുതിയത് അക്രമരഹിതവും നീതിനിഷ്ഠവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളില്‍ കൂടിയായിരുന്നു. അമേരിക്കന്‍ പുരോഹിതന്‍, കറുത്തവര്‍ഗക്കാരുടെ അവകാശസംരക്ഷണ സമിതിയുടെ നേതാവ്, നൊബേല്‍ സമ്മാന ജേതാവ്, പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാള്‍, വംശീയ ഉച്ച നീചത്വങ്ങള്‍ക്കെതിരായി അഹിംസാത്മക പ്രതിരോധത്തിന്റെ ശ്രദ്ധേയരായ വക്താക്കളില്‍ ഒരാള്‍ എിങ്ങനെ വിവിധമേഖലകളില്‍ കര്‍മ്മനിരതനായ പ്രതിഭാശാലിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. അമേരിക്കയിലെ മഹാത്മാഗാന്ധിയെന്നു വിളിക്കപ്പെട്ട അദ്ദേഹം തന്റെ ദൗത്യത്തിനിടയില്‍ അനവധി തടസങ്ങളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നു. എങ്കിലും തന്റെ അത്യുത്സാഹവും കടുത്ത പ്രയത്‌നവും ദൃഢനിശ്ചയവും കൊണ്ട് അദ്ദേഹത്തിന് ആത്യന്തികമായി വിജയം നേടാന്‍ കഴിഞ്ഞു.
അമേരിക്കയില്‍ എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിക്കുകയും അതേതുടരന്ന് ആഭ്യന്തര യുദ്ധം ഉണ്ടാവുകയും ചെയ്തു. അതിനുശേഷം അനേക വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ദക്ഷിണ അമേരിക്കന്‍ ഐക്യനാടുകളിലെ അനേകം അമേരിക്കക്കാര്‍ പഴയകാല അടിമകളുടെ പിന്‍മുറക്കാരായ കറുത്തവരുമായി ഒന്നിച്ചു താമസിക്കുകയും ജീവിതചുറ്റുപാടുകള്‍ പങ്കിടുന്നതിനെയും സംബന്ധിച്ച് അസഹിഷ്ണുതാമനോഭാവം ഇപ്പോഴും വച്ചുപുലര്‍ത്തുന്നു. സ്‌കൂളുകളും കോളജുകളും പ്രത്യേകം പള്ളികളും ബാങ്കുകളും എന്തിനേറെ സിറ്റി ബസുകളില്‍ പ്രത്യേക സീറ്റുകള്‍പോലും സജ്ജീകരിക്കപ്പെട്ടിരുന്നു. പാവപ്പെട്ട വെള്ളക്കാരുടെ കുട്ടികള്‍ മാത്രം കറുത്ത കളിക്കൂട്ടുകാരുമായി ഇടപഴകി. അതും സ്‌കൂളുകളില്‍ പോകാന്‍ തുടങ്ങുതുവരെ മാത്രം. വര്‍ഷങ്ങളായുള്ള ഈ വിവേചനങ്ങള്‍, ഈ അടിമത്തം, എല്ലാം തന്നെ കറുത്തവരെ വല്ലാതെ ഞെരുക്കി. പട്ടിണിയുടെ കയങ്ങളില്‍ താണുപോയിരുന്ന ഈ കറുത്തവര്‍ഗക്കാരുടെ കുടുംബങ്ങളില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകത്തക്കവിധം 1920കളിലെ അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം എന്ന കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അനേകം കുടുംബങ്ങള്‍ക്ക് തങ്ങളുടെ തൊഴിലുകളും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു. ഈ പ്രതികൂല സാഹചര്യങ്ങളിലാണ് 1929 ജനുവരി 15ാം തീയതി ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍, ഒരു പുരോഹിതനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സീനിയറിന്റെയും ആല്‍ബര്‍ട്ടാ വില്ല്യംസ് കിങിന്റെയും പുത്രനായി മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് ജനിച്ചത്.
അമേരിക്കയിലെ ഏറ്റവും വലിയ നീഗ്രോ പള്ളികളില്‍ ഓയ എബനേസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പുരോഹിതനായ പിതാവ് തന്റെ പുത്രന്‍ ബാല്യത്തില്‍ വര്‍ണ വിവേചനം അനുഭവപ്പെടരുതെന്നും വെള്ളക്കാരോടുള്ള വിദ്വേഷത്തില്‍ അവന്‍ വളരാന്‍ ഇടയാകരുതെന്നും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് കുറച്ചുനാള്‍ കൊച്ചു കിങ് പരിസരത്തുള്ള വെള്ളക്കാരായ കുട്ടികളോടും മറ്റും കളിച്ചു രസിച്ച് സന്തോഷത്തോടെ വളര്‍ന്നു വന്നു. ഒരിക്കല്‍ കിങ് ഒരു കൂട്ടുകാരന്റെ വീട്ടില്‍ കളിക്കാന്‍ പോയപ്പോള്‍ ഒരു വെള്ളക്കാരി സ്ത്രീ ആ ബാലനെ തടഞ്ഞു. കറുത്ത കുട്ടികള്‍ കറുത്ത കുട്ടികളോടു മാത്രമേ കളിക്കാവൂ എന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞ ആ സ്ത്രീ കിങിനെ അവിടെനിന്നും പറഞ്ഞയച്ചു. തെക്കന്‍ പ്രദേശങ്ങളില്‍ കറുത്തവരും വെളുത്തവരും തമ്മിലുള്ള വിവേചനത്തെക്കുറിച്ച് മാര്‍ട്ടിന്‍ (മൈക്കിള്‍) കിങിനെ അവന്റെയമ്മ പറഞ്ഞു മനസിലാക്കി. 'ഇതുകൊണ്ട് മനസ് മടുക്കരുത്. നീ വെള്ളക്കാരോളം മെച്ചപ്പെട്ടവനല്ല എന്ന് തോന്നുകയും ചെയ്യരുത്. മറ്റാരെയും പോലെ നീയും വളരെ മെച്ചമാണ്. അതൊരിക്കലും മറക്കരുത്'പില്‍ക്കാലത്ത് ചരിത്രത്തിന്റെ ദശാസന്ധി തിരുത്തിക്കുറിച്ച ആ പ്രതിഭയുടെ ബാല്യത്തിലെ വഴിത്തിരിവായിരുന്നു അമ്മയുടെ ആ വാക്കുകള്‍.
മാര്‍ട്ടിന്‍ ഈശ്വര ഭക്തനും മതബോധമുള്ളവനുമായിരുന്നു. അക്രമത്തെ വെറുത്തിരുന്ന അദ്ദേഹം എപ്പോഴും സമാധാനപ്രിയനായിരുന്നു. വെള്ളക്കാരിയായ ഒരു സ്ത്രീ ഒരിക്കല്‍ മുഖത്തടിയ്ക്കുകയും കറുത്തവനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിട്ടും മാര്‍ട്ടിന്‍ പ്രതികരിച്ചില്ല. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം അറ്റ്‌ലാന്റയിലുള്ള വിഖ്യാതമായ നീഗ്രോസ്ഥാപനം, മോര്‍ഹൗസ് കോളജില്‍ മാര്‍ട്ടിന്‍ പഠനത്തിന് ചേര്‍ന്നു. മെഡിസിനും സോഷ്യോളജിയും പഠിക്കാനായിരുന്നു താത്പര്യം. തന്നെപ്പോലെ മകനെയും ഒരു പുരോഹിതനാകണമെന്ന് ആഗ്രഹിച്ച പിതാവിന് ഇതില്‍ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ മോര്‍ഹൗസില്‍ വച്ച് കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ബഞ്ചമിന്‍ മെയ്‌സിന്റെ ബുദ്ധിസാമര്‍ത്ഥ്യവും വിവേകവും കിങിനെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹം, തന്റെ പിതാവിനെപ്പോലെ ഒരു പുരോഹിതന്‍, ഒരു ബാപ്റ്റിസ്റ്റ് മിനിസ്റ്റര്‍ ആകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. പെന്‍സില്‍വാനിയയിലെ ചെസ്റ്ററിലുള്ള ക്രോസര്‍ തിയോളജിക്കല്‍ സെമിനാരിയിലെ നൂറോളം ബിരുദവിദ്യാര്‍ത്ഥികളുടെ സംഘത്തിലെ ആറ് നീഗ്രോകളില്‍ ഒരാളായിരുന്നു മാര്‍ട്ടിന്‍. അവിടുത്തെ ഐക്യത്തിന്റെ വികാരത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. കഠിനമായി പ്രയത്‌നിച്ച അദ്ദേഹം പ്ലേറ്റോ, അരിസ്റ്റോട്ടില്‍, റൂസോ, ലോക്ക്, ഹെഗല്‍, ഗാന്ധി തുടങ്ങിയ സാമൂഹ്യ ദാര്‍ശനികരെ കുറിച്ച് അനേകം ഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചു. ഇവിടെ വച്ചാണ് കിങ് തന്റെ ഭാവിവധു കോറെറ്റോ സ്‌കോട്ടിനെ കണ്ടുമുട്ടിയത്.
1953 ജൂണില്‍ കിങും കൊറെറ്റോയും വിവാഹതരായി. ഏറ്റവും ഉയര്‍ന്ന വിജയം നേടിക്കൊണ്ട് പരീക്ഷ പ്രശംസനാര്‍ഹമായ രീതിയില്‍ ഡിസ്റ്റിങ്ഷനോടുകൂടി വിജയിച്ച ആദ്യ നീഗ്രോയായി ആ ബാലന്‍. ബോസ്റ്റ സര്‍വ്വകലാശാലയില്‍ പോയി സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടി. 1954-ല്‍ മാര്‍ട്ടിന്‍ അലബാമയിലെ മോണ്ട് ഗോമറിയിലെ ഡെക്സ്റ്റര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പുരോഹിതനായി. ആ പ്രദേശത്ത് വെള്ളക്കാര്‍ക്കായിരുന്നു ഭൂരിപക്ഷം. എല്ലാവരും ഒരു രജിസ്‌ട്രേഡ് വോട്ടര്‍ (സമ്മദിദായകന്‍) ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിവേകപൂര്‍വമായ പൗരത്വത്തിന്റെ കടമകളെക്കുറിച്ച് അദ്ദേഹം പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. രണ്ടു നൂറ്റാണ്ടിലേറെയായി നീഗ്രോകള്‍ അമേരിക്കയില്‍ അടിമകളായി ജീവിക്കുകയായിരുന്നു. ഉടമസ്ഥന്റെ കൈവശമുള്ള ഒരു തുണ്ട് സ്വത്ത് മാത്രമാണ് നീഗ്രോയെ് സുപ്രീംകോടതിപോലും വിലയിരുത്തുകയുണ്ടായി. 1955 ഡിസംബര്‍ 1-ാം തീയതി ബസിലെ തന്റെ സീറ്റ് വെള്ളക്കാരനായ ഒരു യാത്രക്കാരന് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ റോസാ പാര്‍ക്ക് എന്ന മദ്ധ്യവയസ്‌ക്കയായ തുല്‍ക്കാരിയെ പൊലീസ് അറസ്റ്റുചെയ്തതോടെ പ്രശ്‌നം സ്‌ഫോടനാത്മകമായി. പ്രതിഷേധാഗ്നിക്ക് തിരികൊളുത്തിയ തീപ്പൊരിയായി ആ സംഭവം മാറി. തൊട്ടടുത്ത തിങ്കളാഴ്ച മോണ്ട് ഗോമറിയിലെ എല്ലാ പൊതുബസുകളും ബഹിഷ്‌കരിക്കാനുള്ള പരിപാടി സംഘടിപ്പിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മോണ്ട് ഗോമറി ഇംപ്രൂവ്‌മെന്റ് അസോസിയേഷന്റെ പ്രസിഡന്റായി. അസ്സോസിയേഷന്‍ ഒരു അവകാശപത്രിക തയ്യാറാക്കുകയും അതിനായി പ്രമേയം പാസാക്കുകയും ചെയ്തു. ഇതിനടയില്‍ റോസാപാര്‍ക്കിന് 10 ഡോളര്‍ പിഴയും കോടതിച്ചെലവുകളും ശിക്ഷ വിധിക്കപ്പെട്ടു. നീഗ്രോകള്‍ ഉടന്‍തന്നെ ബസുകള്‍ ബഹിഷ്‌കരിക്കുകയും സ്വകാര്യകാറുകളിലും ട്രാമുകളിലും മൈലുകളോളം യാത്രചെയ്യുകയും കാല്‍നടയായി പോവുകയും ചെയ്തു.
നീഗ്രോകള്‍ക്കിടയില്‍ ഐക്യത്തിന്റെ പുതിയൊരു ആവേശം ഉദയം ചെയ്തു. അമ്പതിനായിരം വരുന്ന നീഗ്രോകളുടെ ശബ്ദമായി മാര്‍ട്ടിന്‍ മാറി. പള്ളികളും വ്യക്തികളും പൊതുയോഗങ്ങളും വഴി പണം ഒഴുകിയെത്തുകയും ചെയ്തു. ഒരു 25 മൈല്‍ മേഖലയില്‍ 30 മൈല്‍ വേഗതയില്‍ സഞ്ചരിച്ചെ നിസാരകുറ്റം ചുമത്തി സിറ്റി കമ്മിഷണര്‍ മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു. വേറെയും അനേകരെ നിസാരമോ സാങ്കല്പികമോ ആയ കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. വളരെയേറെ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഗാന്ധിയന്‍ പാത സ്വീകരിക്കാന്‍ മാര്‍ട്ടിന്‍ തയ്യാറായി. ഏറ്റവും അക്രമാസക്തരായവരെപ്പോലും നിരായുധരാക്കാന്‍ പോന്ന കായിക ശക്തിയെക്കാള്‍ കരുത്തുള്ള ഒന്ന്, അതായിരുന്നു ഗാന്ധിയുടെ അഹിംസാമാര്‍ഗം. എല്ലാ നീഗ്രോകളും ഒന്നാംതരം പൗരന്മാരും സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങളും ആയിത്തീരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മാര്‍ട്ടിന്‍ ലൂഥറും പ്രവര്‍ത്തകരും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയുള്ള സമരപരിപാടികള്‍ തുടര്‍ന്നതിനാല്‍ 1956 മാര്‍ച്ചില്‍ ലൂഥറും മറ്റ് എന്‍പത്തിയൊമ്പത് നേതാക്കളും അറസ്റ്റിലായി. ആ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍പോലും മാര്‍ട്ടിന്‍, ശത്രുക്കളോട് സ്‌നേഹത്തോടും സഹാനുഭൂതിയോടും പെരുമാറണമെന്നാണ് അനുയായികളോട് അഭ്യര്‍ത്ഥിച്ചത്. നാലുദിവസത്തെ വിചാരണ, വാദങ്ങളും എതിര്‍വാദങ്ങളും സാക്ഷി വിസ്താരങ്ങളുമൊക്കെയായി കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കുറ്റക്കാരനാെണന്ന് വിധിക്കപ്പെട്ടു. അഞ്ഞൂറ് ഡോളര്‍ പിഴയും അഞ്ഞൂറ് ഡോളര്‍ കോടതിച്ചെലവുകളും ചുമത്തപ്പെട്ടു. എന്നാല്‍ അപ്പീല്‍ തീര്‍ക്കുന്നതുവരെ അദ്ദേഹത്തെ ജാമ്യത്തില്‍വിട്ടു. ഇതിനിടയില്‍ മോണ്ട് ഗോമറിയിലെ വിവേചനം നിയമവിരുദ്ധമാണെ് പരമോന്നത കേടതി വിധിച്ചു. നീഗ്രോകള്‍ക്കും അവരുടെ അസോസിയേഷനും നേതാവിനും ഈ വിധി അപ്രതീക്ഷിതമായി കൈവന്ന വിജയമായിരുന്നു. വിജയത്തില്‍ അഹങ്കരിക്കാതിരിക്കാനും പരമാവധി സംയമനം പാലിക്കാനും കിങ് അനുയായികളെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അടിസ്ഥാനപ്രശ്‌നം വ്യവച്ഛേദിക്കാന്‍ മാത്രമായിരുന്നില്ല; മറിച്ച് മനുഷ്യ സ്വഭാവത്തിലെ അനീതിയും അനീതിയുടെ അടിസ്ഥാനവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ശത്രുതയും ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു.
പക്ഷേ, വെള്ളക്കാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഓം ബാപ്സ്റ്റിക് ചര്‍ച്ചിന്റെ നീഗ്രോ പുരോഹിതന്റെ വീട്ടിലും ബോംബുകള്‍ എറിയപ്പെട്ടു. 1957 ജനുവരി 10ാം തീയതിയും 27ാം തീയതിയുമായി അവരുടെ വീടുകള്‍ ബോംബിട്ടു തകര്‍ക്കാന്‍ രണ്ടു ശ്രമങ്ങള്‍ നടന്നു. അമേരിക്കയിലെ ചരിത്രപരമായ വലിയൊരു വിപ്ലവവും സാമൂഹ്യമാറ്റവുമായിരുന്നു അത്. 'അഹിംസയുടെ മയരഹിതമായ സന്ദേശം ലോകത്ത് വിതരണം ചെയ്യുന്നത് ഒരു പക്ഷെ നീഗ്രോകളിലൂടെയായിരിക്കും', എന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ നേതാവിന്റെ വാക്കുകളിലെ പ്രവചനം ഒരു പക്ഷേ ലൂഥറിലൂടെ യാഥാര്‍ത്ഥ്യമാകുകയായിരുന്നിരിക്കാം. 1956ലെ അനിതര സാധാരണമായ വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ കിങിന്റെ പേര് പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും ആദരിക്കപ്പെടുന്ന മതനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് ഗാലപ്പ്‌പോളില്‍ തെളിഞ്ഞു. വര്‍ണവിവേചനത്തിനെതിരായ 381 ദിവസം നീണ്ടുനിന്ന കിങിന്റെ സമരം, വിശിഷ്യാ മോണ്ട് ഗോമനിയിലെ തന്റെ ദൗത്യത്തിന് നാല്പതിലധികം അവാര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കി.
ആഫ്രിക്കന്‍ ഗോള്‍ഡ് കോസ്റ്റിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായി 1957-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ ആദ്യ വിദേശയാത്ര നടത്തി. പ്രധാനമന്ത്രി ക്വാമെ ക്രുമാ അദ്ദേഹത്തെ സ്വീകരിച്ചു. അനേകം രാഷ്ട്രങ്ങളിലെയും വംശങ്ങളിലെയും ലോകനേതാക്കളെ അദ്ദേഹം കണ്ടു. 1959ല്‍ അമേരിക്കന്‍ ഗാന്ധി ഭാരതപര്യടനം നടത്തിയ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ചുള്ള തന്റെ ധാരണകള്‍ കൂടുതല്‍ വിപുലമാക്കാന്‍ കിങിനു കഴിഞ്ഞു. മോണ്ട് ഗോമറിയിലെ പുരോഹിതവൃത്തി ഉപേക്ഷിച്ച ലൂഥര്‍ 1960ല്‍ അറ്റ്‌ലാന്റയിലെ എബനേസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ വികാരിയായി. സിവിള്‍ റൈറ്റ് മൂവ്‌മെന്റില്‍ പങ്കാളിയാകാന്‍ ഇതുമൂലം അദ്ദേഹത്തിന് സാധിച്ചു. 1963ല്‍ അലബാമയിലെ ബര്‍മിംഗ് ഹാമില്‍ വളരെ വിപുലമായ അവകാശസംരക്ഷണ കാംപെയ്ന്‍ (പ്രക്ഷോഭം) അദ്ദേഹം സംഘടിപ്പിച്ചു. കൂടാതെ കറുത്ത വോട്ടര്‍മാരുടെ വോട്ടവകാശം ഔദേ്യാഗികമായി അംഗീകരിക്കാന്‍ ഡി സെഗ്രിഗേഷന്‍ അഥവാ തരംതിരിവ് ഇല്ലാതാക്കല്‍, കറുത്ത വര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കല്‍, ഭവനനിര്‍മ്മാണം എന്നിവയ്ക്കുള്ള ഊര്‍ജ്ജിത പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. ഈ അക്രമരഹിത കാംപെയ്‌നുകള്‍ക്കിടയില്‍ അദ്ദേഹം പലതവണ അറസ്റ്റിലായി.
1963 ആഗസ്റ്റ് 28ാം തീയതി അദ്ദേഹം വാഷിംഗ്ടണിലേക്ക് ചരിത്ര പ്രസിദ്ധമായ മാര്‍ച്ച് സംഘടിപ്പിച്ചു. എനിക്കൊരു സ്വപ്നമുണ്ട്, എന്ന തന്റെ വിഖ്യാതമായ പ്രസംഗം അതിലാണ് അദ്ദേഹം നടത്തിത്. 2,50,000 പേരെ ഒരുമിപ്പിച്ച് ലൂഥര്‍ കിംഗ് സംഘടിപ്പിച്ച സമാധാന പ്രതിഷേധ മാര്‍ച്ച് യുഎസ്എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മക്കാണ് അന്ന് സാക്ഷ്യം വഹിച്ചത്. അതുപോലെ ആ സംഘത്തെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ വാക്കുകളും ചരിത്രപരമായി വളരെയധികം പ്രാധാന്യം നേടിയതാണ്. റ്റൈം മാഗസിന്റെ മുഖചിത്രമായി വന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന് 1964ലെ നോബേല്‍ സമ്മാനം ലഭിച്ചു. എന്നാല്‍ വര്‍ണവെറിയനായ ജയിംസ് എള്‍റേ, മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ 1968 ഏപ്രില്‍ 4ന് ടെസിയിലെ മെംഫീസില്‍ വച്ച് തോക്കിനിരയാക്കി.
1983-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കപ്പെട്ടു. അലബാമയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലവും അദ്ദേഹത്തെ അടക്കംചെയ്ത സ്ഥലവും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടു.