രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ കേരളത്തിലും ബംഗാളിലും അസമിലും തുടര്‍ ഭരണമെന്ന് റപ്പോർട്ടുകൾ.
ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് ബംഗാളിലാണ്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍.
അഭിമാന പോരാട്ടമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നിലാണ്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4,997 വോട്ടുകള്‍ക്കാണ് മമത, സുവേന്ദു അധികാരിക്ക് പിന്നില്‍ പോയത്.
അതോടൊപ്പം കേരളം 40 വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ഭരണത്തിലേക്ക് പോകുമെന്നാണ് ആദ്യ ഫല സൂചനകള്‍ കാണിക്കുന്നത്.
ഏറ്റവും അവസാനത്തെ വേട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 92 സീറ്റുകളില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്നണി മുന്നിട്ട് നില്‍ക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ ബിജെപി ഇത്തവണ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് യുഡിഎഫാണ്.
മുന്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ ഉമ്മന്‍ ചാണ്ടി പോലും നേരിയ ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
അസമില്‍ ബിജെപിയും ഭരണം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. 2016 ലാണ് അസം സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്ക് ബിജെപി കടന്ന് വരുന്നത്.
സർബാനന്ദ സോനോവാള്‍ ആയിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും വിജയമായിരിക്കുമെന്ന് എക്സിറ്റ് പോളുകള്‍ സൂചിപ്പിച്ചിരുന്നു.
ഇത് ശരിവെക്കും വിധമാണ് അസമില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. ഏറ്റവും അവസാന വിവരങ്ങള്‍ ലഭിക്കുമ്പോള്‍ 117 സീറ്റില്‍ എന്‍ഡിഎ 86 സീറ്റുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. യുപിഎ 41 സീറ്റുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.
തമിഴ്നാട്ടില്‍ എഐഡിഎംകെയുടെ അധികാരം നഷ്ടപ്പെടുമെന്നാണ് ആദ്യ ഫലങ്ങള്‍ തരുന്ന സൂചന. ഡിഎംകെ ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
തമിഴ്നാട്ടില്‍ 218 സീറ്റുകളില്‍ 136 സീറ്റും വിജയിച്ച് ഭരണത്തിലേറിയ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ)ത്തിന് ഇത്തവണ വന്‍ പരാജയമായിരിക്കുമെന്നാണ് ആദ്യ ഫല സൂചനകള്‍ തരുന്ന വിവരം.
2016 ല്‍ വെറും 89 സീറ്റില്‍ ഒതുങ്ങിയിരുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എം കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 142 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
എക്സിറ്റ് പോളുകളും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ വിജയമാണ് സൂചിപ്പിച്ചിരുന്നത്. അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഡിഎംകെ മുന്നേറ്റം തുടരുകയാണ്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്.