നീളന്‍ നാവുപയോഗിച്ച് ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷണമാക്കും;കേള്‍വിശക്തിയും ഘ്രാണശക്തിയും അധികം

വിലക്കുണ്ടെങ്കിലും വിയറ്റ്നാമിലെ പല റസ്റ്റോറന്റുകളിലെയും പ്രധാന ഭക്ഷണ ഇനമാണ് ഈനാംപേച്ചി വിഭവങ്ങള്‍

author-image
parvathyanoop
New Update
നീളന്‍ നാവുപയോഗിച്ച് ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷണമാക്കും;കേള്‍വിശക്തിയും ഘ്രാണശക്തിയും അധികം

ഈനാംപേച്ചി എന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏറെ അത്ഭുതം തോന്നിപ്പിക്കുന്ന ഒരു പേരാണ്.ഇതിന് ഏകദേശം 30 മുതല്‍ 100 സെന്റീമീറ്റര്‍ വരെ മാത്രം നീളമുള്ളു.

ലോകത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന രണ്ടാമത്തെ മൃഗം കൂടിയാണിത്.ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

കടുവ പോലെയുള്ള ശത്രുവില്‍ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടു കൂടുന്നു. ഈയവസരത്തില്‍ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി മാറും.

രാത്രി സഞ്ചാരികളായ ഇവ പകല്‍ മുഴുവനും ആഴത്തിലുള്ള മാളങ്ങളില്‍ വിശ്രമിക്കുന്നു.ഇവയെ ഇറച്ചിയ്ക്കും പരമ്പരാഗതമായ ഔഷധ നിര്‍മ്മാണത്തിനും വേണ്ടി വേട്ടയാടപ്പെടുന്നു.

ഈനാമ്പേച്ചികള്‍ക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിന്‍ എന്ന വസ്തു കൊണ്ടു നിര്‍മ്മിതമായ വലിയ ശല്‍ക്കങ്ങള്‍ ഉണ്ട്.മൃഗക്കടത്തുകാരില്‍ നിന്ന് പിടികൂടിയ ഒരു ഈനാംപേച്ചിയെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വതന്ത്രമാക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.വര്‍ഷംതോറും ആയിരക്കണക്കിന് ഈനാംപേച്ചികളെയാണ് ഇങ്ങനെ മൃഗക്കടത്തുകാര്‍ കടത്തുന്നത്.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടും ഇവയും.കേരളത്തിലും അപൂര്‍വമായി ഇവയെ കാണാന്‍ കഴിയും.

ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാല്‍ ഈനാംപേച്ചികള്‍ക്ക് കാഴ്ചശക്തി കുറവാണ്. ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങുകയുള്ളൂ. കേള്‍വിശക്തിയും ഘ്രാണശക്തിയും ഇവയുടെ വലിയ പ്രത്യേകതയാണ്.

നീളന്‍ നാവുപയോഗിച്ച് ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷണമാക്കുകയാണ് പതിവ്. ചിതല്‍പ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാര്‍ രാത്രിയില്‍ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിര്‍ത്തി അവയെ കൊന്നൊടുക്കും.

കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും വൈദ്യുതവേലികളുമെല്ലാം ഇവയുടെ എണ്ണം കുറയുവാന്‍ ഒരു കാരണമാണ്.50 കോടിയോളം രൂപ മുടക്കി രാജ്യാന്തര തലത്തില്‍ ഈനാംപേച്ചികളെ സംരക്ഷിക്കാന്‍ മുന്‍പ് ശ്രമമുണ്ടായിരുന്നു.

ഈനാംപേച്ചികളെ പിടികൂടുന്നതും കടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും വിയറ്റ്നാമുമൊക്കെയാണ് ഈനാംപേച്ചി കച്ചവടക്കാരുടെ പ്രധാന ഏരിയ. വിലക്കുണ്ടെങ്കിലും വിയറ്റ്നാമിലെ പല റസ്റ്റോറന്റുകളിലെയും പ്രധാന ഭക്ഷണ ഇനമാണ് ഈനാംപേച്ചി വിഭവങ്ങള്‍.

 

pangolin