മനുഷ്യരെയും മൃഗങ്ങളെയും വരെ കല്ലാക്കിമാറ്റാന്‍ കഴിയുന്ന തടാകം; സത്യം ഇതാണ്...

തടാകത്തിന്റെ മനോഹാരിതയേക്കാള്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകത്തെ കുറിച്ച് എത്രപേര്‍ക്കറിയാം?

author-image
Greeshma Rakesh
New Update
മനുഷ്യരെയും മൃഗങ്ങളെയും വരെ കല്ലാക്കിമാറ്റാന്‍ കഴിയുന്ന തടാകം; സത്യം ഇതാണ്...

 

തടാകങ്ങള്‍ ഇഷ്ട്ടമില്ലാത്തവരായി ആരുമുണ്ടാകില്ല.പ്രത്യേകിച്ച് തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നരാണ് അധികം പേരും. എന്നാല്‍ തടാകത്തിന്റെ മനോഹാരിതയേക്കാള്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകത്തെ കുറിച്ച് എത്രപേര്‍ക്കറിയാം.

അങ്ങനെയൊന്ന് ഉണ്ട്.അതേ, ടാന്‍സാനിയയിലെ നട്രോണ്‍ തടാകത്തെക്കുറിച്ചാണു ഈ പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി മാറ്റുന്നതില്‍ പ്രസിദ്ധമാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നും.

 

കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയുടെ വടക്കന്‍ ഭാഗത്താണ് നാട്രോണ്‍ തടാകം സ്ഥിതി ചെയ്യുന്നത്. 56 കിലോമീറ്റര്‍ നീളവും 22 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ തടാകത്തിന്. ഒരിക്കല്‍ വടക്കന്‍ ടാന്‍സാനിയയില്‍ ഒരു വിനോദയാത്രയ്ക്കിടെ ബ്രിട്ടിഷ് ഫോട്ടോഗ്രഫര്‍ നിക്ക് ബ്രാന്‍ഡിന്റെ ക്യാമറക്കണ്ണുകളില്‍ ആര്‍ക്കും വിശ്വസിക്കാനാത്ത തരത്തിലുള്ള ചില ചിത്രങ്ങള്‍ പതിഞ്ഞു.

കല്ലില്‍ കൊത്തിയ പക്ഷികളുടെയും വവ്വാലുകളുടെയും ചിത്രങ്ങളായിരുന്നു അത്. മമ്മിയായിത്തീര്‍ന്ന പക്ഷികളുടെ ചിത്രം ഒറ്റനോട്ടത്തില്‍ കണ്ട നിക്കും ആദ്യമൊന്നു പകച്ചുപോയി. ഈ മമ്മിഫിക്കേഷന്റെ നിഗൂഢ രഹസ്യം എന്താണ് ?

 

ചുവപ്പു നിറത്തിലാണ് നാട്രോണ്‍ തടാകം കാണപ്പെടുന്നത്. തടാകത്തിലെ ജലത്തിനു വളരെയധികം ക്ഷാരഗുണമുള്ളതാണ് കാരണം. വരണ്ട പ്രദേശമായതിനാല്‍ തന്നെ ഇവിടെ മഴ തീരെ ലഭിക്കില്ല. ചില നദികളില്‍നിന്നും ചൂടുനീരുറവകളില്‍നിന്നും മാത്രമാണ് തടാകത്തിലേക്കു വെള്ളമെത്തുന്നത്.

തടാകത്തിനു സമീപമുള്ള, ദൈവത്തിന്റെ പര്‍വതം എന്നറിയപ്പെടുന്ന ഓള്‍ ഡോയിന്‍യോ ലെംഗൈ എന്ന അഗ്‌നിപര്‍വതം തടാകത്തിന്റെ പ്രതികൂല സാഹചര്യങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. നാട്രോകാര്‍ബണേറ്റുകള്‍ പുറപ്പെടുവിക്കുന്ന ഒരേയൊരു സജീവ അഗ്‌നിപര്‍വതമാണിത്.

അപൂര്‍വമായ കാര്‍ബണൈറ്റ് ലാവയാണ് ഈ അഗ്‌നിപര്‍വതം പുറപ്പെടുവിക്കുന്നത്. ഈ തടാകത്തിലെ ജലത്തിന് കടലിലേക്കോ വലിയ നദികളിലേക്കോ ഒഴുകിപ്പോകാന്‍ ഒരു മാര്‍ഗവുമില്ല എന്നതാണ് മറ്റൊരു സത്യം. വളരെ ഉയര്‍ന്ന ഊഷ്മാവില്‍, വെള്ളം ബാഷ്പീകരിക്കപ്പെടുകയും ഉപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നു.

അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള നാട്രകാര്‍ബണൈറ്റ് ലാവ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യനും വരെ അപകടകരമാംവിധം വിഷമയമാണ്. അങ്ങനെയാണ് തടാകത്തിന് നാട്രോണ്‍ എന്ന പേര് ലഭിച്ചത്. കഠിനമായ സാഹചര്യങ്ങളെ സഹിക്കാന്‍ കഴിയുന്ന ബാക്ടീരിയയില്‍ നിന്നാണ് തടാകത്തിനു രക്തച്ചുവപ്പ് നിറം ലഭിക്കുന്നത്.

 

ഈ തടാകത്തിലെ വെള്ളം കുടിക്കുന്ന മൃഗങ്ങള്‍ കല്ലായി മാറുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് നാടോടിക്കഥയോ ഹൊറര്‍ സിനിമയുടെ തിരക്കഥയോ പോലെ തോന്നുമെങ്കിലും ഉപ്പിന്റെ സാന്നിധ്യം കാരണം ഇത് ഒരു പരിധിവരെ ശരിയാണ് എന്നു വിദഗ്ധരും പറയുന്നുണ്ട്.

സോഡിയം കാര്‍ബണൈറ്റിന്റെ നിക്ഷേപം ഒരിക്കല്‍ ഈജിപ്ഷ്യന്‍ മമ്മിഫിക്കേഷന്‍ പ്രക്രിയയിലും ഉപയോഗിച്ചിരുന്നുവത്രേ. തടാകത്തില്‍ നിന്നുള്ള വെള്ളം ശരീരത്തിലെത്തുന്നതോടെ ജീവന്‍ നഷ്ടപ്പെടുന്ന മൃഗങ്ങള്‍ക്ക് സോഡിയം കാര്‍ബണൈറ്റ് ഒരു തരം പ്രിസര്‍വേറ്റിവായി പ്രവര്‍ത്തിക്കുന്നതോടെ ഈ ചത്ത മൃഗങ്ങളും പക്ഷികളും കല്ലുപോലെ ആയിത്തീരുന്നു. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

 

വാസ്തവത്തില്‍, ഇതേ ജലം ഉപ്പുചതുപ്പുകള്‍, ശുദ്ധജല തണ്ണീര്‍ത്തടങ്ങള്‍ മുതലായവയുടെ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നുമുണ്ട്. അതുപോലെ ലോകത്തിലെ ഏറ്റവും മാരകമായ ഒന്നായി കണക്കാക്കപ്പെടുന്ന ഈ തടാകം, മിക്ക മൃഗങ്ങള്‍ക്കും ഭീഷണിയാണെങ്കില്‍ ഫ്‌ലെമിംഗോകള്‍ക്ക് അങ്ങനെയല്ലത്രേ.

കിഴക്കന്‍ ആഫ്രിക്കയിലെ 2.5 ദശലക്ഷം ഫ്‌ലെമിംഗോകളുടെ ഏക സ്ഥിരമായ പ്രജനന മേഖലയാണ് തടാകവും അതിന്റെ പരിസര പ്രദേശങ്ങളും. പക്ഷേ മനുഷ്യരെ സംബന്ധിച്ചു തടാകം കുറച്ച് അപകടം നിറഞ്ഞതുതന്നെയാണ്. ഇതില്‍ നീന്തിത്തുടിക്കാമെന്നൊന്നും കരുതണ്ട. തടാകത്തിലെ വെള്ളത്തിലടങ്ങിയിരിക്കുന്ന അമിത ക്ഷാരവും ഉയര്‍ന്ന താപനിലയും മനുഷ്യ ശരീരം കല്ലുപോലെ മരവിപ്പിച്ചുകളയാനും ഒരു മമ്മിയെപ്പോലെ ആക്കിത്തീര്‍ക്കാനും കെല്‍പ്പുള്ളതാണ്.

Environment East Africa Netron Lake Tanzania