പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്; കുഞ്ഞിനെ കൊല്ലുന്ന അമ്മ

അമ്മമാര്‍ നവജാതശിശുക്കളെ കൊല ചെയ്യുന്നതിന് പിന്നില്‍ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്( മാനസിക പിരിമുറുക്കം ) എന്ന മാനസികാവസ്ഥ എന്ന് വിദഗ്ധര്‍.

author-image
Greeshma Rakesh
New Update
പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്; കുഞ്ഞിനെ കൊല്ലുന്ന അമ്മ

ഗ്രീഷ്മ രാകേഷ്

അമ്മമാര്‍ നവജാതശിശുക്കളെ കൊല ചെയ്യുന്നതിന് പിന്നില്‍ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്( മാനസിക പിരിമുറുക്കം ) എന്ന മാനസികാവസ്ഥ എന്ന് വിദഗ്ധര്‍. ഗര്‍ഭകാലത്തും പ്രസവാനന്തരവും കടുത്ത അസ്വസ്ഥതയും മാനസിക പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും സ്ത്രീകളില്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്ത് തലച്ചോറിന് ഉണ്ടാകുന്ന മാറ്റങ്ങള്‍,സെക്‌സ് ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവില്‍ ഉണ്ടാകുന്ന മാറ്റം, ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ഇതെല്ലാം ആണ് ഇത്തരമൊരു അവസ്ഥ സ്ത്രീകള്‍ സൃഷ്ടിക്കുന്നത്.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉറക്കമില്ലായ്മയും ഉത്കണ്ഠയും അനുഭവിക്കാറുണ്ട്. പലരിലും പ്രസവിച്ച് രണ്ടാം ദിനം മുതലാകും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുക. കേള്‍ക്കുമ്പോള്‍ കാര്യമാക്കേണ്ടതില്ലെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും.

സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമാണ് കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ദിവ്യ ജോണി എന്ന് യുവതി പ്രസവിച്ച മാസങ്ങള്‍ക്കുള്ളില്‍ സ്വന്തം കുഞ്ഞിനെ കൊന്ന സംഭവം. ഇത് കേള്‍ക്കുമ്പോള്‍ ആരിലും വെറുപ്പ് അല്ലാതെ മറ്റൊന്നും തോന്നില്ല. എന്നാല്‍ ദിവ്യ ജോണി എന്ന് യുവതിയുടെ ഒരു വ്യത്യസ്ത കഥയാണ്. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടി താന്‍ തന്നെ തിരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നു. പക്ഷേ പ്രതീക്ഷികള്‍ക്കൊത്തുള്ള ജീവിതം ആയിരുന്നില്ല ദിവ്യയുടെത്. തുടര്‍ച്ചയായി ഒറ്റപ്പെടലും അവഗണനയും ദിവ്യയെ പലവട്ടം വേദനിപ്പിച്ചു.

എന്നാല്‍ പിന്നീട് ഗര്‍ഭിണിയായപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണ്ടായി. പ്രസവാനന്തരം സിസേറിയന്റെ വേദനയോടെ ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും ദിവ്യ നേരിടേണ്ടി വന്നത് പഴയ അവഗണന തന്നെ. ശാരീരികവും മാനസികവുമായ വേദനകളും അതിനൊപ്പം ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതിയെ മറ്റൊരാളാക്കി.

നിരാശയും ദേഷ്യവും ആരോടാണ് കാണിക്കേണ്ടത്, എവിടെയാണ് തീര്‍ക്കേണ്ടതെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. എന്നാല്‍ പതി അത് സ്വന്തം കുഞ്ഞിലേക്ക് തിരിഞ്ഞപ്പോള്‍ പോലും അതിനെ പിടിച്ചു നിര്‍ത്താന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ ഒരു നിമിഷത്തില്‍ ദിവ്യ തന്റെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കി. അത് എങ്ങനെ സംഭവിച്ചു എന്ന് പോലും ദിവ്യയ്ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഒരുതരം വിഷാദത്തിന് അടിമയായിരുന്നു ദിവ്യ.

അടുത്തകാലത്ത് പത്രങ്ങളില്‍ പ്രാധാന്യത്തോടെ ഇടം പിടിച്ച സംഭവമാണ് യുഎസില്‍ 32 കാരിയായ ലിന്‍ഡ്‌സെ ക്ലാന്‍സി എന്ന നഴ്‌സ് 5,3,7 മാസം പ്രായമുള്ള തന്റെ മൂന്ന് കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സംഭവങ്ങള്‍ക്ക് കാരണം പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് ആണെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. വിദേശത്ത് മാത്രമല്ല നമ്മുടെ സംസ്ഥാനത്തും ചെറിയൊരു വിഭാഗം സ്ത്രീകളില്‍ ഈ രോഗാവസ്ഥ കാണുന്നുണ്ട്.

പ്രസവാനുബന്ധ മാനസിക അസ്വാസ്ഥ്യങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്നാണ് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്. ഇടുക്കിയിലെ ഉപ്പുതറയില്‍ 28 ദിവസം മാത്രം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നവരുടെ ശ്വാസം മുട്ടിപരിച്ചു. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക പ്രയാസത്തിലും കുറ്റബോധമായിരുന്ന അമ്മ മൂത്ത മകനെയുംകൊണ്ട് ആത്മഹത്യ ചെയ്തു. ഇത് തീര്‍ത്താല്‍ തീരാത്ത കുറ്റബോധത്തില്‍ നിന്നും ഉടലെടുത്ത സ്വഹത്യയായിരുന്നു. മറ്റൊരാര്‍ത്ഥത്തില്‍ ഇതും പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ആണെന്നു പറയാം.

ഒരു കുഞ്ഞ് ജനിച്ച് രണ്ടാഴ്ച്ച മുതല്‍ മൂന്നുമാസം വരെയുള്ള കാലയളവിലാണ് ഈ അവസ്ഥ സ്ത്രീകളില്‍ സാധാരണയായി ഉണ്ടാകുന്നത്. പെട്ടെന്നുള്ള ഭയം, അസ്വാഭാവികമായ പെരുമാറ്റങ്ങള്‍, അകാരണമായ സംശയങ്ങള്‍, ഉന്മാദാവസ്ഥ, തനിക്കു ചുറ്റുമുള്ളവര്‍ തന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍, പരസ്പര ബന്ധമില്ലാതെയുള്ള സംസാരം, മറ്റേതോ ലോകത്തിലെന്നപോലെയുള്ള മൂകത, ആരും സമീപത്തില്ലെങ്കിലും പേടിപ്പെടുത്തുന്ന സംഭാഷണങ്ങളും ആജ്ഞകളും കേള്‍ക്കുന്നുവെന്ന തോന്നല്‍, മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനും പേടിയും വിസമ്മതവും കുഞ്ഞ് തന്റേതല്ലെന്നും ഏതോ ദുഷ്ടശക്തി രൂപം മാറി വന്നതാണെന്നുമൊക്കെയുള്ള ഭയവും ആശങ്കയും, അക്രമാസക്തി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

എന്നാല്‍ മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ മാറ്റം വരാനും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്. പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്ന അവസ്ഥ ഏറെ സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ ഈ അവസ്ഥയിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആത്മഹത്യചെയ്യാനും കുഞ്ഞിനെ ഉപദ്രവിക്കാനുമുള്ള സാധ്യതയുണ്ട്. ആയതിനാല്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം നല്‍കണം. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും കൃത്യമായ പരിചരണം സ്ത്രീകള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.

Postpartum Psychosis Health