/kalakaumudi/media/post_banners/6c28ce611aecc765841fc303db68d24c0a130bb02437576ac61cbfa72a06ed84.jpg)
ഏപ്രില്‍ 10 ലോക ഹോമിയോപ്പതി ദിനമാണ്. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ഹോമിയോപ്പതിക് ദിനമായി ആചരിക്കുന്നത്
ഡോ. ബിജു ചക്രപാണി
പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍, ഡോ. ക്രിസ്റ്റിന്‍ ഫെഡ്‌റിക് സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍മ്മന്‍കാരനായ അലോപ്പതി ഭിഷഗ്വരന്‍ രൂപപ്പെടുത്തിയ ബദല്‍ ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായത്.
ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന പ്രാകൃത ചികിത്സാരീതികളില്‍ നിന്ന് വിഭിന്നമായ ഒരു മാര്‍ഗ്ഗം രൂപപ്പെടുത്തിയെടുക്കാനുള്ള ഡോ. ഹാനിമാന്റെ ശ്രമഫലമാണ് ഹോമിയോപ്പതി. അക്കാലത്ത് യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാരീതിയെ ഹാനിമാന്‍ 'അലോപ്പതി' എന്നാണ് വിളിച്ചത്.
എല്ലാ രോഗങ്ങള്‍ക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണെന്നാണ് ഹാനിമാനിയന്‍ സിദ്ധാന്തം. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം 'മയാസം' എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.
അക്കാലത്ത് മലേറിയയുടെ ചികിത്സക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ പട്ടയുടെ നീര് കഴിച്ച ഡോ. ഹാനിമാന് മലേറിയ രോഗത്തിന് സമാനമായ പനി, വിറയല്‍, സന്ധിവേദന എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമായി. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കില്‍, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങള്‍ അയാളില്‍ അതുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ഇതിലൂടെ ബോധ്യമായി. ഇതാണ് ഹോമിയോപ്പതിയുടെ പ്രസിദ്ധമായ 'സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു' എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.
ഔഷധ നിര്‍മ്മാണത്തിനായി ഡോ.ഹാനിമാന്‍ ഉപയോഗിച്ചത് സസ്യ-ജൈവ വസ്തുക്കളും, അവയുടെ സ്രവങ്ങളും മൂലകങ്ങളും ധാതുക്കളും ലവണങ്ങളുമൊക്കെ ആയിരുന്നു. ഉയര്‍ന്ന അളവില്‍ ഇവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ ഇവയുടെ ഉന്നതമായ പൊട്ടന്‍ന്റയിസ്ഡ് മിശ്രിതങ്ങളാണ് ചികിത്സയ്ക്കായി ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നത്.
അപരിഷ്‌കൃതവും വേദനാജനകവുമായ ഗ്രീക്ക് ചികിത്സാരീതിയിയെ അപേക്ഷിച്ച് ഹോമിയോ ചികിത്സയില്‍ പാര്‍ശ്വഫലങ്ങളോ അപകടസാധ്യതയോ ഇല്ലാതിരുന്നതിനാല്‍ ഡോ. ഹാനിമാന്റെ ചികിത്സാരീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള സമാന്തര ചികിത്സകളില്‍ പ്രഥമ സ്ഥാനത്തെത്താന്‍ ഹോമിയോപ്പതിക്ക് ഇതിലൂടെ കഴിഞ്ഞു.
ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരം ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്. രോഗത്തെയും രോഗികളെയും ഹോമിയോപ്പതി യുക്തിബോധത്തോടെയാണ് നോക്കിക്കാണുന്നത്. വ്യക്തിക്കാണ് ഹോമിയോപ്പതിയില്‍ പ്രാധാന്യം നല്‍കുന്നത്. പാരമ്പര്യമായി വ്യക്തിയിലുള്ള ദോഷങ്ങളെ ഒഴിവാക്കുന്നതിന് ഹോമിയോപ്പതിയുടെ രോഗസമീപനരീതിയിലൂടെ കഴിയും.
വ്യക്തിയില്‍ അന്തര്‍ലീനമായ നൈസര്‍ഗ്ഗിക ജീവല്‍ശക്തിയെ പരിപോഷിപ്പിച്ചാണ് രോഗങ്ങള്‍ക്കെതിരെ ഹോമിയോപ്പതി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഹോമിയോപ്പതിയിലെ അടിസ്ഥാന തത്വങ്ങള്‍ പാലിച്ചാല്‍ രോഗത്തില്‍ നിന്ന് വ്യക്തിക്ക് ആരോഗ്യപൂര്‍ണ്ണമായ അവസ്ഥയിലേക്ക് മടങ്ങാന്‍ കഴിയും.
പ്രാഥമിക രോഗത്തെ രാസയൗഗികങ്ങള്‍ വഴി അശാസ്ത്രീയമായി അമര്‍ച്ച ചെയ്ത് ദ്വിതീയവും ത്രിതീയവുമായ തലത്തിലേക്ക് മാറി, ചികിത്സയോട് പ്രതികരിക്കാത്ത അവസ്ഥയിലാണ് ധനവും ആരോഗ്യവും ക്ഷയിച്ച് പലരും ബദലുകള്‍ തേടുന്നത്.
പഴകുന്തോറും രോഗതീവ്രതയും വര്‍ദ്ധിക്കും. പഴകിയ രോഗങ്ങളോട് പൊതുവെ മരുന്നുകള്‍ പ്രതികരിക്കുന്നത് പതിയെയുമായിരിക്കും. ഇതിന്റെ ഫലമായി മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടി വരുന്നു. പഴകിയ രോഗങ്ങള്‍ മാറാന്‍ ഹോമിയോപ്പതി ഫലപ്രദമാണ്. അപസ്മാരം, ആസ്തമ തുടങ്ങി ഗുരുതര രോഗങ്ങളെപ്പോലും കൃത്യമായ ചികിത്സയിലൂടെ തുടച്ചുനീക്കാന്‍ ഹോമിയോപ്പതിയിലൂടെ കഴിയും. പഴകിയ രോഗങ്ങുടെ വേരറുക്കാന്‍ ഹോമിയോപ്പതിയില്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. മൈഗ്രേന്‍, ആര്‍ത്രൈറ്റിസ്, സൈനുസൈറ്റിസ്, സോറിയാസിസ്, വയറുവേദന, തലകറക്കം തുടങ്ങിയ രോഗങ്ങളെല്ലാം കൃത്യമായ ഹോമിയോപ്പതിക് ചികിത്സയിലൂടെ മാറ്റാം.
ഹോമിയോപ്പതിക് വൈദ്യശാസ്ത്രത്തില്‍ ചികിത്സ നിര്‍ണയിക്കുന്നത് രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ്. രോഗിയുടെ പ്രായം, പാരമ്പര്യമായ ഘടകങ്ങള്‍, പുകവലി, മദ്യപാനം, രക്തസമ്മര്‍ദ്ദം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. രോഗിയുടെ അവസ്ഥ കൃത്യമായി വിശകലനം ചെയ്തുള്ള ചികിത്സാരീതിയാണ് ഹോമിയോപ്പതി വിഭാവനം ചെയ്യുന്നത്.
ഒരേ രോഗം തന്നെ പല രോഗികളില്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത് തന്നെ പല തലങ്ങളിലുമാണ്. അതിനാല്‍, ഓരോ വ്യക്തിയുടെയും മാനസിക ശാരീരിക അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്ന മരുന്നുകളും, അവയുടെ പൊട്ടന്‍സികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു മരുന്ന് ഏറ്റവും ചെറിയ ഡോസില്‍ കൊടുക്കുകയെന്നതാണ് ഹോമിയോപ്പതിയുടെ തത്വം. രോഗത്തിന്റെ കാലപ്പഴക്കമനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. തുടര്‍ച്ചയായി മരുന്നു കഴിച്ച് കൃത്യമായ ചികിത്സ തേടുന്നവര്‍ക്ക് ഭാവിയില്‍ രോഗം ഉണ്ടാകുവാനുള്ള സാധ്യത വളരെക്കുറവാണ്.
ഓരോ രോഗിയേയും ഓരോ പ്രത്യേക വ്യക്തിയായി കണ്ട്, അവരുടെ പ്രത്യേകതകള്‍ നോക്കി ശാരീരികമായ പ്രശ്നങ്ങള്‍, അന്തരീക്ഷത്തോടുള്ള പ്രതികരണം (ചൂട്, തണുപ്പ്), വിശപ്പ്, ദാഹം, വിയര്‍പ്പ്, ഉറക്കം, മലമൂത്ര വിസര്‍ജനങ്ങള്‍ തുടങ്ങിയവയും മാനസികമായ ദേഷ്യം, സങ്കടം, പേടി, അലസത, മടി, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് സമാന ലക്ഷണങ്ങള്‍ വരുന്ന ഔഷധം നല്‍കുന്നു.
ഇതില്‍ ഒരു പോലെ അസുഖ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, അവരുടെ വ്യക്തിഗത പ്രശ്നങ്ങള്‍ക്ക് അനുസരിച്ച് മരുന്നിനും മാറ്റമുണ്ടാകും.
രോഗപ്രതിരോധ മരുന്നുകള്‍ക്കൊപ്പം, ഹൈപ്പര്‍ ആക്റ്റിവിറ്റി, സ്വഭാവവൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, വന്ധ്യത ചികിത്സ, ത്വക്ക് രോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, ആട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയ ഒട്ടനവധി രോഗങ്ങളുടെ ചികിത്സയില്‍ ഹോമിയോപ്പതി ഫലപ്രദമാണ്.
കേരളത്തില്‍ 1200-ല്‍ അധികം സര്‍ക്കാര്‍ ഹോമിയോപ്പതിക് ആശുപത്രികളും 10,000-ല്‍ അധികം സ്വകാര്യ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഒരു വലിയ സമൂഹം പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികള്‍ക്ക് ഹോമിയോപ്പതിയുടെ മാര്‍ഗ്ഗത്തിലൂടെ സമാശ്വാസം നല്‍കുന്നുണ്ട്.