അഷ്ടപതി @ 20 ലക്ഷം

ഈസ്റ്റ് ഹില്ലിലെ രാജേഷിന്റെ 1250 ചതുരശ്രയടി വീട്, അഷ്ടപതിയുടെ ബജറ്റ് 20 ലക്ഷം രൂപയാണെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും.

author-image
Simi Mary
New Update
 അഷ്ടപതി @ 20 ലക്ഷം

കോഴിക്കോട്, ഈസ്റ്റ് ഹില്ലിലെ രാജേഷിന്റെ 1250 ചതുരശ്രയടി വീട്, അഷ്ടപതിയുടെ ബജറ്റ് 20 ലക്ഷം രൂപയാണെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. അത്രയും സൗകര്യങ്ങളും ഭംഗിയും നിറച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ബജറ്റ് ഹോം എന്ന ആശയത്തിനു മാതൃകയായി അഷ്ടപതിയെ സ്വീകരിക്കാം.

അഷ്ടപതി @ 20 ലക്ഷം.

പാമ്പര്യശൈലിയിലാണ് 1250 ചതുരശ്രയടി വീടിന്റെ എലിവേഷന്‍. മൂന്നു മുഖപ്പുകള്‍ പാരമ്പര്യശോഭ വര്‍ദ്ധിപ്പിക്കുന്നുണ്ട്. സിറ്റൗട്ടിലെ തൂണുകളും ചാരുപടിയും മുന്‍വശത്തെ ഭിത്തിയിലെ തടി കൊണ്ടുള്ള ക്‌ളാഡിങ്ങും പാരമ്പര്യശൈലിക്ക് പൂര്‍ണ്ണത നല്‍കുന്നു. എന്നാല്‍, ഇവയൊന്നും തടി കൊണ്ടുള്ളവയല്ല. തടിയുടെ ഫിനിഷ് തോന്നിക്കുന്ന പെയിന്റു ചെയ്തിരിക്കുകയാണ്. തടി വില അനുദിനം വര്‍ദ്ധിച്ചുവരുമ്പോള്‍ സാധാരണക്കാരന് തടി അപ്രാപ്യമാകുന്നു. വില കൊടുത്താല്‍ പോലും തടി ലഭിക്കില്ല എന്ന അവസ്ഥയാണ്. ബജറ്റ് വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തടിയുടെ ഭംഗി വീടിന്റെ ഭാഗമാക്കാന്‍ തടി ഫിനിഷ് ലഭിക്കുന്ന പെയിന്റ് ഉപയോഗിക്കാം.

വിശാലമായ സിറ്റൗട്ട്.
സിറ്റൗട്ട് വിശാലമാകണമെന്ന് വീട്ടുടമ രാജേഷിനു നിര്‍ബന്ധമായിരുന്നു. അതിനാല്‍, മുപ്പതുപേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വിശാലമായ സിറ്റൗട്ടാണ് ഒരുക്കിയത്. വിശാലമായ സിറ്റൗട്ട്, മുന്‍ഭാഗത്തു നിന്നു നോക്കുമ്പോള്‍ വീട് കൂടുതല്‍ വലുപ്പമുള്ളതായി തോന്നിപ്പിക്കുന്നു.

ചാരുപടി നല്‍കിയിരിക്കുന്നതു കൊണ്ട് പ്രത്യേകമായി ഫര്‍ണിച്ചര്‍ നല്‍കേണ്ട ആവശ്യവും വരുന്നില്ല. അങ്ങനെയും പണം ലാഭിക്കാന്‍ കഴിഞ്ഞു.
വീടിനു ഫ്‌ളാറ്റ് റൂഫ് നല്‍കി സ്‌ട്രെസ് വര്‍ക്ക് ചെയ്തു. ഫ്‌ളാറ്റ് റൂഫ് ചെലവു കുറയ്ക്കും. സ്‌ട്രെസ് വര്‍ക്ക് ചെയ്ത് ഓടുപാകിയത് വീടിനുള്ളില്‍ ചൂടുകുറയ്ക്കാന്‍ സഹായിക്കും. ഒപ്പം വീടിനു നല്ല ഹൈറ്റ് തോന്നിപ്പിക്കുകയും ചെയ്യും. സ്‌ട്രെസ് വര്‍ക്കിന് ഏകദേശം രണ്ടര ലക്ഷം രൂപയോളം ചെലവായി.

ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ച്.
സിറ്റൗട്ടില്‍ നിന്ന് പ്രവേശിക്കുന്നത് ലിവിങ്ങ് കം ഡൈനിങ്ങ് ഏരിയയിലേക്കാണ്. ലിവിങ്ങിന്റെ ഇടതുവശത്ത് ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്. വലതുഭാഗത്ത് ഷെല്‍ഫ് നല്‍കിയിട്ടുണ്ട്. ഷെല്‍ഫിനു താഴെ സ്‌റ്റോറേജ് സ്‌പേസും ഉണ്ട്.ചുമരുകള്‍ക്കും റൂഫിനും ഐവറി കളര്‍ പെയിന്റു നല്‍കി. ഒരു ചുമര്‍ ഇളംമഞ്ഞ പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ഡൈനിങ്ങ് ഏരിയ വിശാലമാണ്. ഡൈനിങ്ങില്‍ നിന്നാണ് ബെഡ് റൂമുകളിലേക്കും കിച്ചനിലേക്കും പ്രവേശിക്കുന്നത്. ഡൈനിങ്ങ് ഏരിയയോട് ചേര്‍ന്ന് കോമണ്‍ ടോയ്‌ലറ്റ് നല്‍കിയിരിക്കുന്നു. ഒരു ഭാഗത്ത് പ്രെയര്‍ ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെയും ഐവറി കളര്‍ നല്‍കി, മഞ്ഞ നിറം കൊണ്ട് ചുമരുകള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ബെഡ് റൂമുകളും കിച്ചനും
മൂന്നു ബെഡ്‌റൂമുകളാണ് അഷ്ടപതിയിലുള്ളത്. അവയില്‍ ഒരു ബെഡ്‌റൂം ബാത്ത് അറ്റാച്ച്ഡ് ആണ്. ബെഡ്‌റൂമുകള്‍ സാമാന്യം വലുപ്പമുള്ളവയാണ്. ഇവിടെ താരതമ്യേന കടുംനിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചെലവു ചുരുക്കല്‍ സൗകര്യങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ബെഡ്‌റൂമുകളിലെല്ലാം വാര്‍ഡ്രോബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

സൗകര്യങ്ങളുള്ള മോഡുലാര്‍ കിച്ചനും അതിനോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയുമുണ്ട്. കാബിനറ്റുകള്‍ നല്‍കി സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിച്ചു. വലുപ്പമുള്ള ജനാലകളാണ് കിച്ചന്റെ പ്രത്യേകത. കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരാന്‍ ഇതു സഹായിക്കും. പകല്‍ പോലും ലൈറ്റ് ആവശ്യമുള്ള, കാറ്റു കടക്കാത്തവിധം അടച്ചുപൂട്ടിയാണ് സാധാരണ കിച്ചനുകള്‍ നിര്‍മ്മിക്കാറുള്ളത്.തടിയുടെ ഡിസൈനുള്ള മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ് കിച്ചന്റെ ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

ബജറ്റ് വീടെന്ന ആശയം നടപ്പിലാക്കാനായി ഗുണനിലവാരത്തില്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. ചിലവു ചുരുക്കാനുള്ള ആവേശത്തില്‍ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ചും ആവശ്യത്തിനു സൗകര്യങ്ങള്‍ ഒരുക്കാതെയും പിന്നീട് പുലിവാവു പിടിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍, അഷ്ടപതിയില്‍ അത്തരം കോംപ്രമൈസുകളൊന്നും ചെയ്തിട്ടില്ല.വീടിനുള്ളില്‍ ഫാള്‍സ് സിലിങ്ങ് ഒഴിവാക്കി. എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയതിലൂടെ വൈദ്യുതി ലാഭിക്കാനും സാധിച്ചു.

ഒറ്റനോട്ടത്തില്‍...

വീട്: അഷ്ടപതി, കോഴിക്കോട്
ഉടമ: രാജേഷ്
വിസ്തീര്‍ണം: 1250 ചതുരശ്രയടി

Home Interior Ashtapathi