/kalakaumudi/media/post_banners/36bf22f5694d51a4854de6c9f0a35078c5c575962486dbae96fb13fe8ed9602e.png)
വിരസത പോലും പഴമചൂഴുമ്പോൾ
വിഷാദം കറുത്ത കരിമ്പടം പുതയ്ക്കും
ഇലയനക്കാതെ കാറ്റൊടുങ്ങിടും
വിറങ്ങലിച്ചു മരങ്ങൾ നിന്നിടും
ചിറകൊടിഞ്ഞ പക്ഷികൾ നിരന്തരം
തിരഞ്ഞിടുന്നു ചിതലരിച്ച നേരുകൾ
ചിതറിത്തെറിക്കുന്ന ചിന്തകൾ
ചിതയൊരുക്കുന്നു ജീവനിൽ
പകുതിമാഞ്ഞ പകലിനിന്നു
പതിവില്ലാത്ത പരിഭ്രമം
ഇനിയും വരാത്ത സന്ധ്യകൾ
ഇറയത്തുരുകും പ്രതീക്ഷകൾ
ഇരുളിൻ മറവിലുറങ്ങുവാൻ
ഇതളടയ്ക്കുന്നു പൂവുകൾ
മറവിയിൽ മെല്ലെ മായുന്നു
താരാട്ടുപാട്ടിന്റെ ശീലുകൾ
കാത്തിരുന്ന കാൽപ്പാടുകൾ
പതിഞ്ഞു കാണുന്നു പൊടിമണ്ണിൽ
പുരാതനമീ ജീവിതം വീണ്ടും
പതിയെ മുഖം കുനിയ്ക്കുന്നു
മെല്ലെപ്പടിയിറങ്ങുന്നു
ദൂരെ തിരകളാർക്കുന്നു...!