New Update
/kalakaumudi/media/post_banners/eea0b3129338bff1c700c6cedcbf1831af9009f0a1ce6e6c41715244166fe850.jpg)
കത്തിയുടെ നിറം
ചുവപ്പായിരുന്നു
കാവിയായിരുന്നു
മൂവർണ്ണമായിരുന്നു
പച്ചയായിരുന്നു!
ചിതറിത്തെറിച്ചപ്പോൾ
കരുവാളിച്ച
കാട്ടുപൂക്കൾക്കെല്ലാം
ഒരേ നിറമായിരുന്നു!
തുടുത്തുപോയതു
നൊന്തുപെറ്റമ്മയുടെ
നെഞ്ചകമായിരുന്നു
ശാപവചനങ്ങൾക്കിടെ
കൊഴിഞ്ഞുവീണ
കണ്ണുനീരിനെല്ലാം
ഒരേ നിറമായിരുന്നു
മാതൃത്വത്തിന്റെ.
കൈവിരൽചേർത്തുപിടിച്ചു
നടക്കാനാഞ്ഞപ്പോൾ
കുഞ്ഞിനു കൂട്ടാകാൻ
കൊടിമരങ്ങൾ വന്നില്ല.
കോലായിലെ
ഒറ്റക്കസേരയിൽ
അകലേക്കുനോക്കി
നരതടവി
വിതുമ്പാതിരുന്നപ്പോൾ
പച്ചപിടിച്ചുതുടങ്ങിയ
സ്വപ്നങ്ങളൊന്നും
വിരുന്നിനുപോലും വന്നില്ല
കാറ്റൊന്നും മൂളിയില്ല
ഗസലില്ല
വിപ്ലവഗാനങ്ങളില്ല.
കൈപിടിച്ചുകൊടുക്കുമ്പോൾ
നിറപുഞ്ചിരിയുമായ്
കൂടെയുണ്ടാകുമെന്നേറ്റവൻ
ഉണരാത്തയന്തിയുറക്കമായി
കുളിരോർമ്മകൾ
വെറും ചാരമായി
ചരിത്രങ്ങളിൽ
പോരാട്ടങ്ങളുണ്ടായിരുന്നു
പിടഞ്ഞുവീണതു
രക്തപുഷ്പങ്ങളായിരുന്നു
അന്നു അമ്മയുടെ
കവിൾ നനഞ്ഞതിൽ
സമർപ്പണത്തിന്റെ
കരുത്തിന്റെ
ചുവപ്പിന്റെ
മുകുളങ്ങളുണ്ടായിരുന്നു
കാലങ്ങൾ മാറിയിട്ടും
കെടാത്ത വിളക്കുകളായവ
നമ്മെ ജീവിപ്പിക്കുന്നു
നാൾവഴികളിൽ..
ഇന്നിൽ
കൊരുക്കുന്ന പകയിൽ
കരുവാളിക്കുന്ന
പൂക്കളുടെ കറകളിൽ
വെറുപ്പിന്റെ കണങ്ങൾമാത്രം
നാളെയത്
കളങ്കങ്ങളായ്
വാഴ്ത്തപ്പെടും
പൊറുക്കാനാവാതെ
ഇലകൾ കരിഞ്ഞുണങ്ങും
അമ്മയുടെ കണ്ണീർനനവിൽ
വെന്തുരുകും
കോട്ടകൊത്തളങ്ങൾ.
ഓർമ്മകളുണ്ടായിരിക്കണം!
ബാക്കിവയ്ക്കണം!
ഓർക്കുവാനായെന്തെങ്കിലും!
------------