/kalakaumudi/media/post_banners/501c7b5ab5b9535a153443552db31536c6cf5b76fb216f510d5db214f3aafb2b.jpg)
തിരുവനന്തപുരം: സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻറെ മരണവുമായി ബന്ധപ്പെട്ട്, നടിയുടെ ഒപ്പം താമസിച്ചിരുന്ന സംവിധായകൻ മനോജ് ശ്രീലകത്തെ പൊലീസ് ചോദ്യം ചെയ്യും. രഞ്ജുഷയും മനോജുമായി തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം.
തിങ്കളാഴ്ചയാണ് നടിയെ ശ്രീകാര്യം കരിയത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജന്മദിനത്തിലാണ് സഹപ്രവർത്തകരെയും ആരാധകരെയും കണ്ണീരാലാഴ്ത്തി രഞ്ജുഷയുടെ മരണം.
സീരിയലിൻറെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷത്തിന് എല്ലാവരും തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണ വാർത്ത എത്തിയത്.മരണ കാരണം വ്യക്തമായിട്ടില്ല.
രണ്ട് ദിവസം മുൻപ് വരെയും തങ്ങളോട് ഏറെ ഉത്സാഹത്തോടെ കളിച്ച് ചിരിച്ച് നടന്ന രഞ്ജുഷ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വരെയും ഇൻസ്റ്റാഗ്രാം റീൽസുകളിൽ സജീവമായിരുന്നു രഞ്ജുഷ.
ആലുവയിൽ നിന്ന് ബന്ധുക്കൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആലുവയിലേക്ക് കൊണ്ടുപോയി.
15 വർഷമായി സീരിയൽ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന രഞ്ജുഷ മനോജ് സംവിധാനം ചെയ്യുന്ന സീരിയലിൻറെ സഹ നിർമ്മാതാവ് കൂടിയാണ്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് അടക്കമുള്ള സിനിമകളിൽ രഞ്ജുഷ വേഷമിട്ടിരുന്നു.