/kalakaumudi/media/post_banners/3c00fa8a1cef0b83339a005fe9aa97be03d1c3203846a65cecb92eea1883501b.jpg)
മലയാള ടെലിവിഷൻ ലോകത്തിനു വലിയൊരു ഞെട്ടലായിരുന്നു സംവിധായകന്‍ ആദിത്യന്റെ വിയോഗം. ജനപ്രീതി നേടിയ മലയാള പരമ്പരകളുടെ അമരക്കാരനായ ആദിത്യന്റെ വിയോഗം കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍, അമ്മ, ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.
ആദിത്യന്റെ പ്രമുഖ പരമ്പരയായ വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകര്‍രുടെ ഇഷ്ടം നേടിയ നടനാണ് സായ്കിരണ്‍ റാം. തെലുങ്ക് നടനായ സായ് കിരണിനെ മലയാളികള്‍ അറിയാൻ തുടങ്ങിയത് വാനമ്പാടിയിലൂടെയാണ്. ഇപ്പോഴിതാ തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് പറയുകയാണ് സായ് കിരണ്‍.
''ഇത്രയും ഡെഡിക്കേറ്റഡും സിന്‍സിയറുമായ ഒരു ഡയറക്ടറെ ഞാന്‍ എന്റെ ലൈഫില്‍ വേറെ കണ്ടിട്ടുണ്ടാകില്ല. എന്നെ വാനമ്പാടിയിലെ മോഹന്‍കുമാറാക്കി, കേരളത്തിന്റെ പ്രിയപ്പെട്ടവനാക്കി മാറ്റിയത് ആദിത്യന്‍ എന്ന ഡയറക്ടര്‍ മാത്രമാണ്. സിനിമാ ഫീല്‍ഡിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്.
ഇല്ലായിരുന്നെങ്കില്‍ ആദിത്യന്‍, മലയാള സിനിമാ രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചേനെ.. 'നമുക്കൊന്നിച്ച് ഇനിയും നല്ല പ്രൊജക്ട് ചെയ്യണം സായ്' എന്ന എന്നോടെപ്പോഴും ആദിത്യന്‍ പറയുമായിരുന്നു. പ്രിയപ്പെട്ട എന്റെ സുഹൃത്തേ.., നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദൂരെ എവിടെയോ നിന്നുകൊണ്ട് 'സായ്' എന്ന് വിളിക്കുന്നതു കേള്‍ക്കാന്‍ മോഹിച്ചുപോകുന്നു.
എനിക്കും എന്നേപ്പോലെ മറ്റനേകം നടന്മാര്‍ക്കും, പല അണിയറ പ്രവര്‍ത്തകര്‍ക്കും ജീവിതം നല്‍കിയ ആളാണ് ആദിത്യന്‍. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഈശ്വരനോട് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നത് 'ഡിയര്‍ ഗോഡ്.. ഷേം ഓണ്‍ യൂ' എന്നാണ്'' എന്നാണ് സായ് കിരണ്‍ കുറിച്ചത്.
ഒരു തമിഴ് ചിത്രത്തെ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആദിത്യന്‍. ഒരു മലയാളസിനിമ സംവിധാനം ചെയ്യണമെന്നത് ആദിത്യന്റെ അഭിലാഷമായിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു ആദിത്യന്റെ അപ്രതീക്ഷിത വിയോഗം.