ശബ്ദം കൊണ്ടും അഭിനയംകൊണ്ടും ഭാഷാഭേദമന്യേ ആരാധകരെ സ്വന്തമാക്കിയ നടനാണ് അർജുൻ ദാസ്. എന്നാൽ തന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് ഓഡിഷനുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുകയാണ് അർജുൻ ദാസ്. ഓരോ സിനിമകളും കഴിയുമ്പോൾ രണ്ടുമുതൽ ഏഴ് വർഷങ്ങൾ വരെ ഇടവേളകൾ ഉണ്ടായിരുന്നെന്നും കൈതിയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൈതി എന്ന ചിത്രത്തിലേക്കുള്ള ഫോൺ കോൾ ആണ് തന്റെ ജീവിതം മാറ്റി മറിച്ചത്. ലോകേഷ് സാറും താനും ഒരിക്കലും വിചാരിച്ചില്ല അൻപ് എന്ന കഥാപത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന്. ഒരു വലിയ ചിത്രത്തിൽ അവസരം കിട്ടിയതായാണ് അതിനെ കണക്കാക്കിയത്. പിന്നീട് മാസ്റ്ററിൽ അഭിനയിക്കാൻ പറ്റിയെന്നും അർജുൻ ദാസ് പറഞ്ഞു.
ദുബായിൽ നിന്നും ചെന്നൈയിലേക്ക് സിനിമ എന്ന മോഹവുമായി വന്നിട്ട് ഒരു വർഷത്തോളം ഒന്നും ചെയ്യാതെ ഇരുന്നുവെന്ന് അർജുൻ പറഞ്ഞു. പെട്ടെന്ന് തന്നെ ഒരു ചാൻസ് കിട്ടുമെന്ന് കരുതി. നിർഭാഗ്യവശാൽ അന്ധകാരം എന്ന ചിത്രം ഷൂട്ട് ചെയ്തിട്ട് ഏഴ് വർഷത്തോളം എടുത്തു അത് റിലീസ് ചെയ്യാൻ. ഇത്രയും സമയം എടുക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. പുറത്ത് നിന്നും സിനിമ കാണുമ്പോൾ സിനിമയിലേക്ക് എത്തിപ്പെടാൻ ഇത്രയും ബുദ്ധിമുട്ടുണ്ടെന്ന് നമുക്ക് തോന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംവിധായകരെ പോയി കാണുന്നതും ഫോട്ടോകൾ കൊടുക്കുന്നതും ഒക്കെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലായി. ഒരുപാട് ഫെയിൽഡ് ആയിട്ടുള്ള ഓഡിഷനുകൾ ഉണ്ടായിട്ടുണ്ടെന്നും ഒത്തിരി സിനിമകളിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണം തന്റെ ശബ്ദമാണ്. എന്നിട്ടും അന്ധകാരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പറ്റി. പിന്നീട് കൈതിയിലും. ഓരോ സിനിമകൾ കഴിഞ്ഞിട്ടും രണ്ടുമുതൽ ഏഴോ എട്ടോ വർഷങ്ങൾ വരെ ഗ്യാപ് ഉണ്ടായിട്ടുണ്ട്.