![ബംഗാളി നടി ശ്രീല മജുംദാർ അന്തരിച്ചു; മരണം 65-ാം വയസിൽ](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/post_banners/75c44090510c06927567117defecf9c3b7caacc713e483f16b6958432ee28b28.jpg)
കൊൽക്കത്ത:ബംഗാളി നടി ശ്രീല മജുംദാർ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.അർബുദബാധിതയായി ചികിത്സയിലായിരുന്നു.കൊൽക്കത്തയിലെ വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.മൃണാൾ സെൻ ഉൾപ്പെടെ വിഖ്യാത സംവിധായകരുടെ സിനിമകളിലൂടെ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ശ്രീല മജുംദാർ.
നിരവധി ഇന്ത്യൻ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത ശക്തയായ നടിയാണ് ശ്രീലയെന്ന് അവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. "ഇത് ബംഗാൾ സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ്, അവരുടെ താര സാന്നിധ്യം ഞങ്ങൾക്ക് നഷ്ടമാകും. അവരുടെ കുടുംബത്തിന് എൻ്റെ അനുശോചനം," ബാനർജി പറഞ്ഞു.
മൃണാൾ സെന്നിന്റെ തന്നെ ചിത്രമായ പരശുറാം (1979) ആണ് ആദ്യ സിനിമ. അദ്ദേഹത്തിന്റെ തന്നെ ഏക്ദിൻ പ്രതിദിൻ (1980), ഖാരിജ് (1982), അകാലേർ സന്ധാനേ (1981) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.ആകെ 43 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മാത്രമല്ല ഋതുപർണ ഘോഷിന്റെ ചോഖർ ബാലിയിൽ ഐഷ്വര്യറായിക്ക് വേണ്ടി ശബ്ദം നൽകിയതും ശ്രീലയാണ്.