/kalakaumudi/media/post_banners/49fa2db155a4c8f9ff14f489178c3cef39f30ab9a3ba076560b9d02c4c1d29ec.jpg)
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഗവർണർ വിമർശിച്ചു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തൽക്കുളം പണിയുകയാണ് സർക്കാർ ചെയ്യുന്നത്.സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും ഗവർണർ ആരോപിച്ചു.
സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് സ്വാഗതാർഹമാണ്. ഭരണഘടനാപരമായി സംശയമുണ്ടെങ്കിൽ ആർക്കും വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം. അതിനാകാം കോടതിയെ സമീപിച്ചത്.അതിനാൽ സുപ്രീം കോടതി നോട്ടീസ് അയച്ചാൽ വിശദീകരണം നൽകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അധികച്ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ സർക്കാരിന് തന്റെ അനുമതി വേണം. മണി ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവർണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
തന്റെ അനുമതി ഇല്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ എന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു.