/kalakaumudi/media/post_banners/e7e28d0c8fd8e3576ea65d235b4207c3cc75aede988304612e4736c92759d6cf.jpg)
ഫ്രാൻസ്: ഇസ്രയേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിച്ച് ഫ്രാൻസ്.നിരോധനം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. നിയമങ്ങൾ ലംഘിക്കുന്ന വിദേശ പൗരന്മാരെ വ്യവസ്ഥാപിതമായി തിരിച്ചയക്കുമെന്നും ഡാർമനിൻ മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്നുണ്ടായ യഹൂദവിരുദ്ധത വർദ്ധിക്കുമെന്ന് യൂറോപ്യൻ ഗവൺമെന്റുകൾ ഭയപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.അതേസമയം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐക്യത്തിന് ആഹ്വാനം ചെയ്തു.
ശനിയാഴ്ച ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 13 ഫ്രഞ്ച് പൗരന്മാർ മരിച്ചതായും, 17 ഫ്രഞ്ച് പൗരന്മാരെ കാണാതായിട്ടുണ്ടെന്നും ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് മാക്രോൺ പറഞ്ഞു.
നിരോധനം വകവയ്ക്കാതെ, പലസ്തീൻ അനുകൂല പ്രകടനക്കാരുടെ ഒരു വലിയ ജനക്കൂട്ടം വ്യാഴാഴ്ച പാരീസിൽ വൻ പ്രതിഷേധം നടത്തി.
പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ നടന്ന റാലിയിൽ 3,000 പേർ പങ്കെടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് 10 പേരെ അറസ്റ്റ് ചെയ്യുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ "ഇസ്രായേൽ കൊലപാതകി", "പാലസ്തീൻ വിജയിക്കും" എന്നീ മുദ്രാവാക്ക്യങ്ങൾ വിളിക്കുകയും പലസ്തീൻ പതാകകൾ വീശുകയും ചെയ്തു.
എന്നാൽ ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും ഫലസ്തീൻ ജനതയെ പിന്തുണച്ച് പ്രകടനം തുടരുമെന്നും പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ വ്യക്തമാക്കി. അതിനിടെ, ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലെ പലസ്തീൻ അനുകൂല പ്രകടനങ്ങളും പൊലീസ് നിരോധിച്ചു.