ലക്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശ്രീരാമന് സമർപ്പിക്കാൻ ഭീമൻ ലഡ്ഡു തയാറാക്കി വിശ്വാസികൾ. ഹൈദരാബാദിലെ ഒരു കൂട്ടം വിശ്വാസികളാണ് ഭഗവാൻ ശ്രീരാമന് സമർപ്പിക്കുന്നതിനായി ഭീമൻ ലഡ്ഡു തയാറാക്കിയത്. 1,265 കിലോഗ്രാമാണ് ലഡ്ഡുവിന്റെ ഭാരം.
30-ഓളം പേർ 24 മണിക്കൂറെടുത്താണ് ഈ ലഡ്ഡു തയ്യാറാക്കിയത്.മാത്രമല്ല പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി നടക്കുന്ന ഓരോ ദിവസത്തെ ചടങ്ങുകൾക്കും ഒരു കിലോ ലഡ്ഡു ക്ഷേത്രത്തിലെത്തിക്കുമെന്ന് വിശ്വാസികൾ പറഞ്ഞു.
പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി വ്യാഴാഴ്ച വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു. തുടർന്ന് ഗണേശ അംബികാ പൂജ, വരുണ പൂജ, വാസ്തു പൂജ എന്നിവ നടക്കും. വെള്ളിയാഴ്ചയാണ് അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം എന്നീ ചടങ്ങുകൾ.
ജനുവരി 20-ന് ശ്രീകോവിൽ സരയൂ തീർത്ഥത്താൽ ശുചിയാക്കിയ ശേഷം വാസ്തു ശാന്തി പൂജയും, അന്നാധിവാസും നടക്കും. ജനുവരി 21-നാണ് 125 കലശങ്ങളിലെ ജലം ഉപയോഗിച്ചുള്ള ദിവ്യസ്‌നാനത്തിന് ശേഷം ശയാധിവാസ് ചടങ്ങുകൾ നടക്കുന്നത്. ജനുവരി 22-ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാംലല്ലയുടെ പ്രതിഷ്ഠ നടക്കും.